കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ നിർമ്മാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലും റെയ്ഡ് തുടങ്ങി. മണിക്കൂറുകൾക്ക് മുമ്പ് തന്നെ അന്വേഷണസംഘം ഓഫീസിന് മുന്നിൽ എത്തിയെങ്കിലും അടച്ചിട്ട നിലയിലായിരുന്നു. അല്പസമയം മുമ്പാണ് ജീവനക്കാരെത്തി ഓഫീസ് തുറന്നു കൊടുത്തത്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് നിർമ്മാണ കമ്പനിയിൽ പരിശോധന നടക്കുന്നത്.
ദിലീപിന്റെ വീടായ പത്മസരോവരത്തിൽ നിന്നും എസ് പി മോഹനചന്ദ്രൻ അല്പസമയം മുമ്പ് പറവൂർക്കവലയിലുള്ള സഹോദരൻ അനൂപിന്റെ വീട്ടിലേക്ക് തിരിച്ചിട്ടുണ്ട്. 12 ഉദ്യോഗസ്ഥരാണ് അവിടെ റെയ്ഡ് നടത്തുന്നത്. സഹോദരൻ അനൂപ് വീട്ടിലില്ലെന്നാണ് അറിയുന്നത്. ദിലീപിന്റെ വീട്ടിലും സഹോദരന്റെ വീട്ടിലും നിർമാണ കമ്പനിയിലും ഒരേ സമയമാണ് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക് എത്തിയത്.
ദിലീപുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കാൻ കഴിയുന്ന എല്ലാ സ്ഥലങ്ങളിലും ഒരേ സമയം റെയ്ഡ് നടത്തി തെളിവുകൾ ശേഖരിക്കുക എന്നതാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. അതേസമയം രണ്ടര മണിക്കൂർ പിന്നിട്ടിട്ടും വീട്ടിലെ പരിശോധന കഴിഞ്ഞിട്ടില്ല. വീട്ടിൽ ദിലീപുണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് അന്വേഷണ സംഘം പരിശോധനയ്ക്കെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |