കേപ്‌ടൗൺ: അവസാന ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൾഗാറിന്റെ വിക്കറ്റ് നിരസിച്ച ടി വി അമ്പയറിനെതിരെ രോഷാകുലനായി ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി. ടി വി അമ്പയറിന്റെ തീരുമാനം വന്നതിന് തൊട്ടുപിറകേ ഒരു രാജ്യം മുഴുവൻ തന്റെ ടീമിനെതിരെ കളിക്കുകയാണെന്ന് കൊഹ്‌ലി രോഷത്തോടെ പ്രതികരിക്കുന്നത് സ്റ്റംപ് മൈക്കിൽ വ്യക്തമായി കേട്ടിരുന്നു. മൂന്നാം ടെസ്റ്റ് നിയന്ത്രിക്കുന്ന മാച്ച് റഫറി ഒഴികെയുള്ള ഫീൽഡ് അമ്പയർമാരും ടി വി അമ്പയറും റിസർവ് അമ്പയറും ദക്ഷിണാഫ്രിക്കൻ സ്വദേശികളാണ്.
അശ്വിൻ എറിഞ്ഞ 21ാം ഓവറിന്റെ നാലാം പന്തിലാണ് സംഭവം. പന്തിന്റെ ലൈൻ മനസിലാക്കുന്നതിൽ പിഴവ് വരുത്തിയ എൾഗാർ പ്രതീക്ഷിച്ച രീതിയിൽ പന്ത് ടേൺ ചെയ്തിരുന്നില്ല. പാഡിൽ കൊണ്ട പന്ത് ആദ്യനോട്ടത്തിൽ എൾഗാറിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയെന്ന് തോന്നിച്ചിരുന്നു. ഫീൽഡ് അമ്പയർ ഔട്ടും വിധിച്ചു. എന്നാൽ ദക്ഷിണാഫ്രിക്കൻ നായകൻ അമ്പയറുടെ തീരുമാനം റിവ്യൂവിന് നൽകുകയും ടി വി റീപ്ളേകളിൽ പന്ത് വിക്കറ്റിൽ കൊള്ളില്ലായിരുന്നു എന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്നായിരുന്നു കൊഹ്‌ലിയുടെ രോഷപ്രകടനം.
മത്സരത്തിൽ ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 83 റണ്ണെടുത്തിട്ടുണ്ട്. 31 റൺ വീതം എടുത്ത ഡീൻ എൾഗാറും കീഗൻ പീറ്റേഴ്സണുമാണ് ക്രീസിൽ. 16 റണ്ണെടുത്ത ഓപ്പണർ എയ്ഡൻ മാർക്ക്റാം ആണ് പുറത്തായത്. മുഹമ്മദ് ഷമിയുടെ പന്തിൽ കെ എൽ രാഹുൽ പിടിച്ചാണ് മാർക്ക്റാം പുറത്തായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |