വടക്കാഞ്ചേരി : അശ്വനിദേവന്മാർ പ്രതിഷ്ഠ നടത്തിയെന്ന് സങ്കൽപ്പമുള്ള നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി നാളിൽ ഭഗവാനെ തൊഴുത് വണങ്ങാനും , വഴിപാട് സമർപ്പിക്കാനും പുലർച്ചെ മുതൽ ഭക്തർ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെത്തി. രോഗശമനത്തിനും, ആയുരാരോഗ്യത്തിനുമായി ഏകാദശി ദിവസം ഭക്തർ വഴിപാടുകൾ സമർപ്പിക്കാനെത്തിയിരുന്നു. ആയുർവേദ ഡോക്ടർമാരും, പേരുകേട്ട വൈദ്യന്മാരും ഏകാദശി തൊഴാനെത്തി. പുലർച്ചെ നാലിന് നിർമ്മാല്യ ദർശനത്തോടെ ചടങ്ങാരംഭിച്ചു. വിശേഷാൽ പൂജകൾക്ക് ശേഷം ഏകാദശി പ്രസാദ ഊട്ട് നടന്നു. പത്ത് ദിവസമായി നടന്നുവരുന്ന സംഗീതോത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെ പഞ്ചരത്‌ന കീർത്തനാലാപനം നടന്നു. ഉച്ചയ്ക്ക് ശേഷം നടന്ന ശീവേലി എഴുന്നെള്ളിപ്പിന് ഗജവീരൻ ചിറക്കൽ കാളിദാസൻ ഭഗവാന്റെ തിടമ്പേറ്റി. തുടർന്ന് നടന്ന പഞ്ചവാദ്യത്തിൽ ശംഖിൽ നെല്ലുവായ് ശങ്കരൻകുട്ടി മാരാർ, മദ്ദളത്തിൽ ചെർപ്പുളശ്ശേരി ശിവൻ, ഇലത്താളത്തിൽ പാഞ്ഞാൾ വേലുക്കുട്ടി, കൊമ്പിൽ മച്ചാട് ഉണ്ണി നായർ, ഇടക്കയിൽ തിച്ചൂർ മോഹനൻ എന്നിവർ പ്രമാണം വഹിച്ചു. മേളത്തിന് കിഴക്കൂട്ട് അനിയൻ മാരാരും സംഘവും നേതൃത്വം നൽകി. കല്ലൂർ രാമൻ കുട്ടി മാരാരും സംഘവും അവതരിപ്പിച്ച തായമ്പകയും അരങ്ങേറി. ഇന്ന് പുലർച്ചെ ദ്വാദശിപ്പണം സമർപ്പിക്കുന്നതോടെ ഏകാദശിച്ചടങ്ങുകൾ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |