കൊച്ചി: ശാരീരിക വെല്ലുവിളികൾക്ക് മുമ്പിൽ തോറ്റുകൊടുക്കാൻ കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്കൂൾ ഫോർ മെന്റലി റിട്ടാർഡിലെ വിദ്യാർത്ഥികൾ തയ്യാറല്ല. കലാകായിക രംഗത്തു മാത്രമല്ല, കൃഷിയിലും നൂറുമേനി കൊയ്യുകയാണവർ. സ്കൂളിലെ നാല് ഏക്കറോളം കൃഷിഭൂമിയിൽ ചെറുപുഞ്ചിരിയോടെ അവർ കാർഷിക വിപ്ലവം സൃഷ്ടിക്കുന്നു. അംഗപരിമിതികൾക്ക് ഗുഡ്ബൈ പറഞ്ഞ് പൊന്നു വിളയുന്ന മണ്ണിൽ കൈകോട്ടും തൂമ്പയുമെടുത്ത് ഇറങ്ങിയപ്പോൾ അവർ നേടിയത് ജീവിതം കൈക്കുമ്പിളിലാണെന്ന വിശ്വാസമാണ്. ഇവരെ ഒന്നിലും മാറ്റി നിറുത്തേണ്ട ആവശ്യമില്ലെന്ന് സ്കൂളിലെ അദ്ധ്യാപകർ പറയുന്നു. വിദ്യാലയത്തിലെ ഫാമിൽ മുയലുകളോടും ആടുകളോടും കോഴികളോടും കളി പറഞ്ഞ് പരിചരിക്കുന്നത് വിദ്യാർത്ഥികളിലെ മാനസികോല്ലാസത്തിന് വഴിയൊരുക്കുന്നു. ഇത് ഇവരിൽ പ്രകടമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഓട്ടിസം, എ.ഡി.എച്ച്.ഡി, ഡൗൺ സിൻഡ്രോം, സെറിബ്രൽ പാൾസി, കേൾവിക്കുറവ്, കാഴ്ചശക്തി ഇല്ലാത്തവർ, അംഗപരിമിതർ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരാണ് കൃഷിയ്ക്കായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
45 കൃഷിക്കാർ
സ്കൂളിലെ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിലെ 18 മുതൽ 55 വയസു വരെയുള്ളവരാണ് കൃഷിക്കാർ. 25 ആൺകുട്ടികളും 20 പെൺകുട്ടികളും. നാലേക്കർ സ്ഥലത്ത് കപ്പ, ചേന, കാച്ചിൽ, പയർ, കുമ്പളം, പീച്ചിൽ, മത്തൻ, വാഴ, തെങ്ങ് തുടങ്ങിയ പച്ചക്കറി കൃഷിയും കോഴി, താറാവ്, കാട, മുയൽ, ആട് തുടങ്ങിയുള്ള ഫാം കൃഷിയും ചെയ്യുന്നുണ്ട്. ഇവയിൽ നിന്ന് കിട്ടുന്ന പച്ചക്കറികൾ ആഹാരത്തിനും ബാക്കി വരുന്നവ വിറ്റ് വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലും നിക്ഷേപിക്കും. വിഷരഹിത പച്ചക്കറി കഴിക്കുന്നതിലൂടെ ആരോഗ്യവും ഉറപ്പാക്കുന്നു. സ്വന്തമായി വരുമാനം ലഭിക്കുന്നെന്ന ആത്മവിശ്വാസവും അവർക്ക് നേടാനാകും. കൃഷിക്ക് പുറമെ ബൊക്ക, ക്രൗൺ എന്നിവയുണ്ടാക്കി വിറ്റും വരുമാനം കണ്ടെത്തുന്നു.
കൊവിഡിനെ തുടർന്ന് ക്ലാസ് ഇല്ലാതിരുന്നപ്പോൾ കുട്ടികളിൽ മാനസിക പ്രശ്നങ്ങൾ പ്രകടമായിരുന്നു. ഈ സമയത്ത് അവർക്ക് വീടുകളിൽ വിനോദത്തിനായി മുട്ടക്കോഴികളെ നൽകി. ഇതിനുശേഷം സ്കൂൾ തുറന്നപ്പോൾ കുട്ടികളെ കൃഷിയിലേക്ക് എത്തിക്കുകയായിരുന്നു. പ്രതിദിനം രണ്ടര മണിക്കൂർ കുട്ടികൾ കൃഷി ചെയ്യുന്നുണ്ട്.
സിസ്റ്റർ ജിത തോമസ്
സ്കൂൾ പ്രിൻസിപ്പൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |