പത്തനംതിട്ട : എല്ലാസർക്കാർ ജീവനക്കാരും ഖാദി, കൈത്തറി വസ്ത്രം ധരിക്കണമെന്ന ആദ്യഉത്തരവ് കാണാമറയത്തായിട്ട് 15 വർഷമായി. ഇപ്പോൾ അതേഉത്തരവ് സർക്കാർ പൊടിതട്ടിയെടുത്തിരിക്കുകയാണ്. സർക്കാർ ജീവനക്കാർ ഖാദി വസ്ത്രം ധരിക്കണമെന്ന ഉത്തരവ് കഴിഞ്ഞ ബുധനാഴ്ച ഒരിക്കൽകൂടി ഇറങ്ങി.
2006 ഡിസംബർ 30നാണ് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും 2007ന്റെ തുടക്കം മുതൽ ഖാദിവസ്ത്രം ധരിക്കണമെന്ന ഉത്തരവ് വരുന്നത്. 2007ന് ശേഷം 2009, 2012 വർഷങ്ങളിൽ ഇതേ ഉത്തരവ് വീണ്ടും വന്നു. എന്നിട്ടും ഉത്തരവ് ഇതുവരെ നടപ്പായില്ല. ഇത് സംബന്ധിച്ച് രേഖപ്പെടുത്തിയ ശിലാഫലകം പത്തനംതിട്ട കളക്ടറേറ്റിൽ ഇപ്പോഴുമുണ്ട്.
2009ൽ ഗവർണറുടെ ഉത്തരവിൻ പ്രകാരം ചീഫ് സെക്രട്ടറിയായിരുന്ന നീലഗംഗാധരൻ സ്ഥാപിച്ച ശിലാഫലകമാണ് കളക്ടറേറ്റ് വളപ്പിൽ അക്ഷരം മാഞ്ഞ് കിടക്കുന്നത്. കാലാവസ്ഥയ്ക്കും ആരോഗ്യത്തിനും ജീവിതരീതിയ്ക്കും ഇണങ്ങുന്ന കേരളീയ വേഷമായ ഖാദി, കൈത്തറി വസ്ത്രങ്ങൾ ആഴ്ചയിൽ ഒരുദിവസമെങ്കിലും ധരിക്കണമെന്നാണ് ഫലകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വിശേഷദിവസങ്ങളിൽ മാത്രമല്ല ശനി, ഞായർ ദിവസങ്ങളിലും ഖാദി, കൈത്തറി വസ്ത്രങ്ങൾ ധരിക്കണമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.
2012 ൽ അദ്ധ്യാപകരെ കൂടി ഉൾപ്പെടുത്തി ബുധനാഴ്ചകളിൽ ഖാദി ധരിക്കണമെന്ന് ഉത്തരവിറക്കി. ബുധനാഴ്ചകളിൽ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, അദ്ധ്യാപകർ എന്നിവർ ഖാദി, കൈത്തറി വസ്ത്രം ധരിക്കണമെന്ന ഉത്തരവാണ് കഴിഞ്ഞദിവസം വീണ്ടും ഇറങ്ങിയത്.
ഈ മേഖലയിൽ തുടരുന്ന പ്രതിസന്ധിയാണ് ഇങ്ങനെയൊരു ഉത്തരവിന് കാരണം.
എന്നാൽ 2007 മുതൽ ഉത്തരവുണ്ടെങ്കിലും ജീവനക്കാർ അത് പിന്തുടരാറില്ല. ജില്ലയിലും നിരവധി പേർ ഖാദി, കൈത്തറി മേഖലകളെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ഇലന്തൂരിൽ ഖാദിബോർഡും ആറൻമുളയിൽ കൈത്തറി യൂണിറ്റും പ്രവർത്തിക്കുന്നു. ഉത്തരവ് വന്നതോടെ ഈ മേഖലയിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഖാദി, കൈത്തറി തൊഴിലാളികൾ.
" ഖാദി, കൈത്തറി വസ്ത്രങ്ങൾ ധരിക്കുന്നതിനോട് യോജിപ്പാണ്. ഉത്തരവിറക്കി നിർബന്ധിച്ച് നടപ്പാക്കുന്നതിനോട് യോജിപ്പില്ല. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ വസ്ത്രമാണ് ഖാദി, കൈത്തറി വസ്ത്രങ്ങൾ.
അദ്ധ്യാപകൻ
" പ്രതീക്ഷയോടെയാണ് ഉത്തരവിനെ കാണുന്നത്. ഖാദി പുതിയ തുണിത്തരങ്ങൾ വിപണിയിലെത്തിക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങി.
ആർ.എസ്.സനൽകുമാർ
(ഖാദി ബോർഡ് ജില്ലാ പ്രോജക്ട് ഓഫീസർ)
കൊവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ പരമ്പരാഗത വ്യവസായ മേഖലയ്ക്ക് ഉയർത്തെഴുന്നേൽപ്പിനുള്ള സാദ്ധ്യതയാണ് തുറന്നിട്ടുള്ളത്.ഖാദി വസ്ത്രധാരണം ദേശീയതലത്തിൽ ഏറ്റെടുത്തത് സ്വാതന്ത്ര്യസമരകാലത്താണ്.ഖാദി വസ്ത്ര ധാരണം ഭാരതത്തിലെ ജനങ്ങളെയാകെ യോജിപ്പിച്ചു. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവർക്കാണ് ഇത് പ്രയോജനം ചെയ്തത്. അതോടൊപ്പം വിദേശവസ്ത്ര ബഹിഷ്കരണവും ഖാദി പ്രചരണത്തെ മുന്നോട്ട് നയിച്ചു. അതിനാൽ ദേശീയ വികാരം ഉണർത്തിക്കൊണ്ട് നമുക്ക് ഖാദി വസ്ത്രം ധരിക്കാം.
പി.ജയരാജൻ, ഖാദിബോർഡ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |