പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോൺഗ്രസ് പ്രതിനിധികൾക്ക് ഈ മാസം മുതൽ ലെവി ഏർപ്പെടുത്തും. തുക ഡി.സി.സിക്ക് നൽകണം. അംഗങ്ങളുടെ ഓണറേറിയത്തിന്റെ മൂന്ന് ശതമാനമാണ് ലെവിയായി പിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം 300 രൂപയും ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, മുൻസിപ്പൽ ചെയർപേഴ്‌സൺ 500 രൂപയും ലെവിയായി നൽകണം. വൈസ് പ്രസിഡന്റുമാർ 400 രൂപ വീതവും സ്ഥിരംസമിതി അദ്ധ്യക്ഷൻ 300 രൂപാ വീതവും ലെവി നൽകണം. എല്ലാ അംഗങ്ങളും കൗൺസിലർമാരും 250 രൂപയാണ് മാസം ലെവിയായി നൽകേണ്ടത്. സഹകരണസംഘം പ്രസിഡന്റുമാർ 500 രൂപയാണ് നൽകേണ്ടത്. എല്ലാമാസവും പത്താംതീയതിക്ക് മുൻപായി ലെവി ഡി.സി.സിയിൽ അടച്ച് കണക്കുകൾ പാർലമെന്ററി പാർട്ടി യോഗത്തിൽ അറിയിക്കണമെന്ന് നിർദ്ദേശിച്ചിട്ടണ്ടെന്നും പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു
ഭരണം നിയന്ത്രിക്കാൻ സമിതി
കോൺഗ്രസ് ഭരിക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തിനായി ഡി.സി.സി സമിതിയെ നിയമിച്ചു. ഭരണസൗകര്യത്തിനും അംഗങ്ങൾ തമ്മിലുണ്ടാക്കിയ കരാറുകൾ നടപ്പിലാക്കാനുമാണ് സമിതിയെ നിയമിച്ചിരിക്കുന്നത്.
കെ.പി.സി.സി നിർവ്വാഹകസമിതിയംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ ചെയർമാനും ഡി.സി.സി വൈസ് പ്രസിഡന്റുമാരായ അഡ്വ.എ.സുരേഷ് കുമാർ, അനിൽ തോമസ് എന്നിവർ അംഗങ്ങളുമായ സമിതിക്കാണ് മേൽനോട്ട ചുമതല. തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് മുൻപ് ഉണ്ടാക്കിയിട്ടുള്ള കരാറുകൾ പലയിടങ്ങളിലും പാലിക്കാതെ വരുന്നത് നിരവധി പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. കൂറുമാറിയ അംഗങ്ങളുടെ അംഗത്വം റദ്ദാക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് കാലതാമസം വരുന്നു. ഇതെല്ലാം ഏകോപിപ്പിക്കുന്നത് സമിതിയുടെ ഉത്തരവാദിത്വമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |