കണ്ണാടിപ്പറമ്പ്: നാറാത്ത് പഞ്ചായത്ത് ഭരണസമിതിയോഗത്തിനിടെയുണ്ടായ പ്രതിപക്ഷ പ്രതിഷേധം സംഘർഷത്തിലും അറസ്റ്റിലും കലാശിച്ചു. യോഗം ബഹിഷ്‌കരിച്ച യു.ഡി.എഫ് അംഗങ്ങൾ പ്രസിഡന്റ് കെ.രമേശൻ അടക്കമുള്ളവരെ ഉള്ളിലാക്കി യോഗഹാൾ പുറത്തുനിന്ന് പൂട്ടി കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് പഞ്ചായത്ത് ഓഫീസിൽ നാടകീയരംഗങ്ങൾ അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളോട് വികസനകാര്യത്തിൽ നിഷേധാത്മക സമീപനം സ്വീകരിക്കുന്നുവെന്ന് നേരത്തെ കോൺഗ്രസും മുസ്ലിം ലീഗും ആരോപിച്ചിരുന്നു. ഇന്നലെ യോഗം തുടങ്ങിയപ്പോൾ പ്രസിഡന്റ് കെ. രമേശൻ ധാർഷ്ട്യത്തോടെ പെരുമാറിയെന്ന് ആരോപിച്ച് സൈഫുദ്ദീൻ നാറാത്ത്, മുഹമ്മദലി ആറാംപീടിക എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് വനിതാ അംഗങ്ങൾ ഉൾപ്പെടെ ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങുകയായിരുന്നു. ഇതിന് പിന്നാലെ ഇവർ വാതിൽ പുറത്തുനിന്ന് പൂട്ടുകയും ചെയ്തു.. സൽമത്ത് , മിഹ്റാബി, മൈമൂനത്ത്, റഹ്മത്ത്, നിഷ ,സൈഫുദ്ദീൻ നാറാത്ത്,മുഹമ്മദലി ആറാം പീടിക എന്നിവരാണ് പ്രതിഷേധത്തിൽ പങ്കാളികളായത്. വിവരമറിഞ്ഞ് മയ്യിൽ പൊലീസ് എത്തിയപ്പോഴേക്കും സമീപപ്രദേശങ്ങളിലെ ലീഗ്, കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തിയതും സംഘർഷാവസ്ഥക്കിടയാക്കി. യു.ഡി.എഫ് അംഗങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യം വിളിച്ച പ്രവർത്തകരും പോലിസും തമ്മിൽ അൽപ്പനേരം ഉന്തും തള്ളുമുണ്ടായി. പിന്നാലെ പൊലീസ് പ്രതിഷേധക്കാരായ വനിതാ മെമ്പർമാർ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇതിന് പിന്നാലെ ഭരണ സമിതി യോഗം തടസപ്പെടുത്തി പ്രസിഡന്റ് അടക്കമുള്ളവരെ പഞ്ചായത്ത് ഓഫീസിൽ പൂട്ടിയിട്ട യു ഡി.എഫ് നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ കണ്ണാടിപ്പറമ്പിൽ പ്രകടനം നടത്തി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |