തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നതിനെ സിൻഡിക്കേറ്രംഗങ്ങൾ എതിർക്കുന്നെന്ന് രാജ്ഭവനിൽ ഗവർണർക്ക് കത്തെഴുതി നൽകിയ ശേഷം മടങ്ങിയെത്തിയ കേരള സർവകലാശാലാ വൈസ്ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള സിൻഡിക്കേറ്റംഗങ്ങളെ ഫോണിൽ വിളിച്ച് രാജിസന്നദ്ധത അറിയിച്ചുവെന്ന വിവരം പുറത്തുവന്നു. ഗവർണർ സുരക്ഷാ ജീവനക്കാരെ വിളിച്ച് തനിക്കരികിൽ നിറുത്തിയെന്നും സിൻഡിക്കേറ്റംഗങ്ങൾ ഡി-ലിറ്റ് നിർദ്ദേശം നിരസിച്ചെന്ന് എഴുതിനൽകിയശേഷം പോയാൽ മതിയെന്നും ഗവർണർ പറഞ്ഞെന്നാണ് വി.സി സിൻഡിക്കേറ്റംഗങ്ങളോട് വിശദീകരിച്ചത്.
ഗവർണർ തന്നോട് പൊട്ടിത്തെറിച്ചു. ഇത് തനിക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കി. അതിനാൽ രാജിവയ്ക്കാൻ തയ്യാറാണെന്ന് വി.സി അവരോട് പറഞ്ഞു. എന്നാൽ ഡി-ലിറ്റ് നൽകേണ്ടെന്നത് വി.സിയുടെ വ്യക്തിപരമായ തീരുമാനമല്ലെന്നും സിൻഡിക്കേറ്റംഗങ്ങളുമായി കൂടിയാലോചിച്ച് കൈക്കൊണ്ടതായതിനാൽ രാജിയുടെ ആവശ്യമില്ലെന്നുമായിരുന്നു അവരുടെ മറുപടി. അതേസമയം, ബുധനാഴ്ച ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗത്തിൽ വി.സി രാജിസന്നദ്ധത അറിയിച്ചില്ല. സിൻഡിക്കേറ്റംഗങ്ങൾ വി.സിക്ക് പൂർണ പിന്തുണ നൽകുകയായിരുന്നു.
ഗവർണർക്ക് കത്തെഴുതി നൽകാനിടയാക്കിയ സാഹചര്യമടക്കം വൈസ് ചാൻസലർ വാർത്താസമ്മേളനത്തിൽ വിശദീകരിക്കണമെന്ന് യു.ഡി.എഫ് അംഗം ആർ. അരുൺകുമാർ യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും വി.സി തയ്യാറായില്ല. സിൻഡിക്കേറ്റ് യോഗത്തിനുശേഷം സി.പി.എം അംഗം കെ.എച്ച്. ബാബുജാനാണ് മാദ്ധ്യമങ്ങളെ കണ്ടത്. ചാൻസലറും പ്രോചാൻസലറും വൈസ് ചാൻസലറും സിൻഡിക്കേറ്റും ഒരേ മനസോടെ പ്രവർത്തിക്കുമ്പോഴാണ് സർവകലാശാലയ്ക്ക് മുന്നേറ്റമുണ്ടാകുന്നതെന്നും ഇതിന് പോറലേൽക്കുന്ന നടപടികളുണ്ടാകരുതെന്നുമാണ് സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |