സഹോദരന്റെ വീടും സിനിമാ കമ്പനിയും പരിശോധിച്ചു
കൊച്ചി/ ആലുവ: നടിയെ ആക്രമിച്ച കേസിൽ അന്വേഷണാേദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടന്നെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടൻ ദിലീപിന്റെയും സഹോദരന്റെയും വീടുകളിലും സിനിമാ നിർമ്മാണ കമ്പനിയുടെ ഓഫീസിലുമായി ക്രൈംബ്രാഞ്ച് ഇന്നലെ ഏഴ് മണിക്കൂർ റെയ്ഡ് നടത്തി.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ദിലീപിന്റേതടക്കം ഫോണും ടാബും ഓഫീസിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കും സി.സി ടിവി ദൃശ്യങ്ങളും പിടിച്ചെടുത്തു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
ആലുവയിലെ അടച്ചിട്ട വീടിന്റെ മതിൽ ചാടിക്കടന്നും എറണാകുളം ചിറ്റൂർ റോഡിലെ ഓഫീസിന്റെ പൂട്ടുപൊളിച്ചുമായിരുന്നു പരിശോധന. ഇന്ന് ദിലീപിന്റെയും സഹോദരന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു നടപടി.
ആലുവ പാലസ് റോഡിലെ 'പത്മസരോവരം' വീട്ടിൽ ഉച്ചയ്ക്ക് 11.30 ഓടെയാണ് റെയ്ഡ് ആരംഭിച്ചത്. പരിശോധനയ്ക്കിടെ ദിലീപും അനൂപും വീട്ടിലെത്തി. വൈകിട്ട് ഏഴര വരെ റെയ്ഡ് നീണ്ടു. ദിലീപിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നെങ്കിലും പരിശോധനയിൽ കണ്ടെടുക്കാനായില്ല.
പത്മസരോവരത്തിലെത്തിയ അന്വേഷണ സംഘം ഏറെ നേരം കാത്തു നിന്നിട്ടും ഗേറ്റ് തുറക്കാൻ ആരും വന്നില്ല. രണ്ട് പൊലീസുകാർ ഗേറ്റ് ചാടിക്കടന്ന് വീട്ടിലെത്തി ബെല്ലടിച്ചപ്പോൾ കാവ്യാ മാധവനെത്തി കാര്യം തിരക്കി. കോടതി ഉത്തരവനുസരിച്ച് പരിശോധനയ്ക്കെത്തിയതാണെന്ന് അറിയിച്ചപ്പോൾ മുറിയിലേക്ക് പോയ കാവ്യ മടങ്ങിയെത്തിയില്ല. 12 മണി കഴിഞ്ഞപ്പോഴേക്കും ദിലീപിന്റെ സഹോദരി കാറിലെത്തി വീട് തുറന്നു നൽകി.
കാത്തിരുന്നു, ഒടുവിൽ പൂട്ടുപൊളിച്ചു
മണിക്കൂറുകൾ കാത്തിരുന്ന ശേഷം പൂട്ടുപൊളിച്ചാണ് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ പൊലീസ് ദിലീപിന്റെ സിനിമാ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്‌ഷൻ ഹൗസിന്റെ എറണാകുളം ചിറ്രൂർ റോഡിലെ ഓഫീസിൽ പരിശോധന നടത്തിയത്. സൈബർ വിദഗ്ദ്ധരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |