ശബരിമല : പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. നിരവധി തീർത്ഥാടകരാണ് ദർശനംകാത്ത് ശബരിമലയിൽ തങ്ങുന്നത്. ധനുരാശിയിൽ നിന്ന് സൂര്യൻ മകരം രാശിയിലേക്ക് സംക്രമിക്കുന്ന ഉച്ചയ്ക്ക് 2.29 നാണ് മകരസംക്രമപൂജ. അതിനാൽ ഉച്ചപൂജ കഴിഞ്ഞാലും നട അടയ്ക്കില്ല. മകരസംക്രമ പൂജയ്ക്ക് ശേഷമേ അടയ്ക്കൂ.
സംക്രമവേളയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ ശ്രീകോവിലിൽ പ്രത്യേക പൂജ നടത്തിയശേഷം കവടിയാർ കൊട്ടാരത്തിൽ നിന്ന് കന്നിഅയ്യപ്പൻ എത്തിച്ച നെയ്‌ത്തേങ്ങകൾ ശ്രീകോവിലിൽ പൊട്ടിച്ച് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്യും. അഭിഷേകം ചെയ്ത നെയ് ഭക്തർക്ക് പ്രസാദമായി നൽകും.
പന്തളം കൊട്ടാരത്തിൽനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചരയോടെ ശരംകുത്തിയിലെത്തും. സ്വീകരിക്കാൻ സന്നിധാനത്ത് നിന്ന് പുറപ്പെടുന്ന ദേവസ്വം അധികൃതർ ഉൾപ്പടെയുള്ള സംഘത്തെ ശ്രീകോവിലിൽ പൂജിച്ച മാലയും ഭസ്‌മവും അണിയിച്ച് ശരംകുത്തിയിലേക്ക് യാത്രയാക്കും.
ദേവസ്വം അധികൃതർ പേടകങ്ങളിൽ പൂമാല ചാർത്തി സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറിയെത്തുമ്പോൾ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, അംഗങ്ങളായ മനോജ് ചരളേൽ, പി. എം. തങ്കപ്പൻ, ശബരിമല സ്പെഷ്യൽ കമ്മിഷണർ എം. മനോജ് എന്നിവർ ചേർന്ന് കൊടിമരച്ചുവട്ടിൽ സ്വീകരിച്ച് സോപാനത്തേക്ക് ആനയിക്കും.തന്ത്രിയും മേൽശാന്തിയും ചേർന്ന് പേടകം ഏറ്റുവാങ്ങി ശ്രീകോവിൽ അടയ്ക്കും. അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണങ്ങൾ അണിയിച്ച് നട തുറന്ന് ദീപാരാധന നടത്തുന്നതിന് തൊട്ടു പിന്നാലെ കിഴക്ക് പൊന്നമ്പലമേട്ടിൽ മൂന്നുതവണ മകരജ്യോതി തെളിയും. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ ഇന്നലെ പൂർത്തിയായി.
മകരജ്യോതി കാണാൻ കഴിയുന്ന സ്ഥലങ്ങൾ
ശബരിമലയിൽ പാണ്ടിത്താവളം, മാളികപ്പുറം, അന്നദാനമണ്ഡപം, ശബരീപീഠത്തിന് സമീപം, വനമേഖല, ഇൻസിനറേറ്റർ, മാഗുണ്ട അയ്യപ്പനിലയം, കൊപ്രാക്കളം, കെ.എസ്.ഇ.ബി, ഫോറസ്റ്റ് ഒാഫീസ് എന്നിവിടങ്ങൾക്ക് പുറമെ നീലിമല, അപ്പാച്ചിമേട്, പമ്പഹിൽടോപ്പ്, അട്ടത്തോട്, ഇലവുങ്കൽ, പഞ്ഞിപ്പാറ, നെല്ലിമല, അയ്യൻമല, പാഞ്ചാലിമേട്.
ആലപ്പി രംഗനാഥിന് ഇന്ന് ഹരിവരാസന പുരസ്കാരം നൽകും
ശബരിമല : സംസ്ഥാന സർക്കാരിന്റെ ഹരിവരാസന പുരസ്കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നൽകും. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ഇന്ന് രാവിലെ 8 ന് സന്നിധാനം ഒാഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രമോദ് നാരായൺ എം. എൽ. എ അദ്ധ്യക്ഷതവഹിക്കും.. ആന്റോ ആന്റണി എം. പി മുഖ്യാതിഥിയായിരിക്കും. റവന്യൂ (ദേവസ്വം) പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ പ്രശസ്തിപത്രം വായിക്കും. സെലക്ഷൻ കമ്മിറ്റി ചെയർമാൻ കെ. ജയകുമാർ, ഒാംബുഡ്സ്മാൻ റിട്ട. ജസ്റ്റിസ് പി. ആർ. രാമൻ, ശബരിമല ഉന്നതാധികാരസമിതി ചെയർമാൻ റിട്ട. ജസ്റ്റിസ് എസ്. സിരിജഗൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ദേവസ്വം ബോർഡ് മെമ്പർമാരായ പി. എം. തങ്കപ്പൻ, മനോജ് ചരളേൽ, ശബരിമല സ്പെഷ്യൽ കമ്മിഷണർ എം. മനോജ് എന്നിവർ പ്രസംഗിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ സ്വാഗതവും ദേവസ്വം ബോർഡ് കമ്മിഷണർ ബി. എസ്. പ്രകാശ് നന്ദിയും പറയും. തുടർന്ന് ആലപ്പി രംഗനാഥും സംഘവും അവതരിപ്പിക്കുന്ന ഭക്തി ഗാനസുധയ്ക്ക് ശേഷം വീരമണി രാജുവും സംഘവും ഗാനസുധ അവതരിപ്പിക്കും.
ശബരിമല നടവരവ് 128.84 കോടി
മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്ത് 128,84,57,458 രൂപ ബുധനാഴ്ച വരെ നടവരവായി ലഭിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |