പാലക്കാട്: സംസ്ഥാനത്തെ മുഴുവൻ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലൻസ് ആരംഭിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. ആരംഭത്തിൽ 29 ആംബുലൻസുകൾ ഉൾപ്പെടുത്തിയാണ് പദ്ധതി ആരംഭിക്കുന്നത്. വെറ്ററിനറി ഡോക്ടർ, അറ്റന്റർ, ആംബുലൻസ് ഡ്രൈവർ എന്നിവരാണ് വാഹനത്തിൽ ഉണ്ടാവുക. ജില്ലയിൽ രാത്രി സമയങ്ങളിൽ മൃഗ ഡോക്ടർമാരുടെ സേവനത്തിന് പുറമെയാണ് വെറ്ററിനറി ആംബുലൻസ് സേവനം തുടങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. കേരളശ്ശേരി സെന്റർ ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പാലക്കാട് ബ്ലോക്ക് ക്ഷീര കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിലകുറച്ച് ലഭിക്കാൻ സംസ്ഥാനത്ത് കേരള ഫീഡ്സിന്റെ ആഭിമുഖ്യത്തിൽ കാലിത്തീറ്റ ഉത്പാദനത്തിന് തുടക്കം കുറിച്ചു. ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളിൽ സോയ, കടല, ചോളം എന്നിവ കൃഷി ചെയ്യും. കർഷകരിൽ നിന്നും ഇവ കേരള ഫീഡ്സ് വില നൽകി തിരികെ വാങ്ങി കാലിത്തീറ്റ ഉത്പ്പാദിപ്പിക്കും. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ അധികം വരുന്ന വൈക്കോൽ കിസാൻ റെയിൽ സേവനം ഉപയോഗിച്ച് കേരളത്തിൽ എത്തിച്ച് പോഷക സമ്പുഷ്ടമായ കാലിത്തീറ്റ നിർമ്മിക്കാനും പദ്ധതിയുണ്ട്. തീറ്റ പുൽ കൃഷി പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് വലിയ പിന്തുണയും സഹായവും നിലവിൽ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ മികച്ച ക്ഷീര കർഷകരെയും ക്ഷീര കർഷകരുടെ മക്കളിൽ ഉന്നത വിജയം നേടിയവരെയും കായിക പ്രതിഭകളെയും ആദരിച്ചു. അഡ്വ.കെ. ശാന്തകുമാരി എം.എൽ.എ അദ്ധ്യക്ഷയായ പരിപാടിയിൽ കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനിൽ, ജില്ലാ പഞ്ചായത്തംഗം എ. പ്രശാന്ത്, ക്ഷീര വികസന വകുപ്പ് ഡയറകടർ വി.പി സുരേഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ജെ.എസ് ജയസുജീഷ്, കേരളശ്ശേരി ക്ഷീര സംഘം സെന്റർ പ്രസിഡന്റ് ഇ. ഉണ്ണിക്കൃഷ്ണൻ, പി.ബി സജീവ്, എം. ജയകൃഷ്ണൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ക്ഷീരസംഘം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
റേഡിയോ ഫ്രീക്ക്വൻസി ഐഡന്റിഫിക്കേഷൻ പദ്ധതിയും
പശുക്കളുടെ ആരോഗ്യം, ഇനം തുടങ്ങിയ മുഴുവൻ വിവരങ്ങളും ലഭ്യമാക്കുന്ന റേഡിയോ ഫ്രീക്ക്വൻസി ഐഡന്റിഫിക്കേഷൻ (ഇസമ്പത്ത്) പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമിടും. രാജ്യത്ത് ആദ്യമായി പത്തനംതിട്ടയിലാണ് പൈലറ്റ് പ്രോജക്ട് ആരംഭിച്ചത്. പശുക്കളുടെ ചെവിയിൽ ചെറിയ ചിപ്പ് ഘടിപ്പിക്കുന്നതാണ് പദ്ധതി. പുതിയ സംവിധാനത്തിൽ പശുക്കൾക്ക് കാത് കീറുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവില്ല. ഏഴര കോടി രൂപയാണ് ചെലവ്. പദ്ധതി വിജയിച്ചാൽ സംസ്ഥാനത്ത് വ്യാപിപ്പിക്കും. കേരളത്തിലെ മുഴുവൻ പശുക്കൾക്കും ഇൻഷ്വറൻസ് ഏർപ്പെടുത്തുന്ന പദ്ധതിക്ക് കേന്ദ്ര സഹായത്തോടെ തുടക്കം കുറിക്കും. ഒരു പശു മരിച്ചാൽ മറ്റൊരു പശുവിനെ വാങ്ങിക്കാൻ കർഷകന് കഴിയുന്ന രീതിയിലാണ് പദ്ധതി ആലോചിക്കുന്നത്. ക്ഷീര കർഷകരെ സഹായിക്കാനുള്ള എല്ലാ സാധ്യതകളും സർക്കാർ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |