കൈക്കലാക്കിയത് 1.65 കോടി
കാസർകോട്: സ്വർണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി രാഹുൽ മഹാദേവി ജാവിറിനെ മൊഗ്രാൽപുത്തൂർ കടവത്ത് നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ കൊലക്കേസ് പ്രതി അടക്കം രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കോയിപ്പാടി ശാന്തിപ്പള്ളം ജമീലമൻസിലിൽ സഹീർ റഹ്മാൻ (34), കണ്ണൂർ പുതിയതെരുവിലെ വി.വി മുബാറക് (27) എന്നിവരെയാണ് കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നിർദ്ദേശപ്രകാരം ടൗൺ ഇൻസ്പെക്ടർ പി. അജിത് കുമാർ അറസ്റ്റ് ചെയ്തത്. പ്രതികളുടെ അറസ്റ്റ് വിവരം ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്നാണ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. സ്വർണ വ്യാപാരിയുടെ 65 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കാസർകോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസ്. എന്നാൽ ഒരു കോടി 65 ലക്ഷം രൂപയാണ് തട്ടിയെടുത്തതെന്ന് രണ്ട് പ്രതികളും പൊലീസിന് മൊഴി നൽകി. ഇതിൽ 15 ലക്ഷം രൂപ വീതം തങ്ങൾക്ക് ലഭിച്ചതായും പ്രതികൾ സമ്മതിച്ചു.
2021 സെപ്തംബർ 22നാണ് പഴയ സ്വർണാഭരണ ഇടപാടുകൾ നടത്തുന്ന രാഹുൽ മഹാദേവ് ജാവിറിനെ ഇന്നോവകാറിൽ തട്ടിക്കൊണ്ടുപോയി പണം കവർന്നത്. സംഭവത്തിൽ 13 പേർക്കെതിരെയാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്. ഈ കേസിൽ വയനാട് പനമരം കായക്കുന്നിലെ അഖിൽടോമി(24), തൃശൂർ കുട്ടനെല്ലൂർ എളംതുരുത്തിയിലെ ബിനോയ് സി ബേബി(25), വയനാട് പുൽപ്പള്ളിയിലെ അനുഷാജു(28) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. സഹീറിനെയും മുബാറകിനെയും കസ്റ്റഡിയിലെടുത്ത പൊലീസ് സംഘത്തിൽ സി.ഐക്ക് പുറമെ എസ്.ഐ രഞ്ജിത്ത്, എ.സെ്.ഐമാരായ വിജയൻ, മോഹനൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശിവകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഓസ്റ്റിൻ തമ്പി, നിതിൻ സാരംഗ്, പൊലീസ് ഡ്രൈവർ അബ്ദുൾ ഷുക്കൂർ എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |