SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.49 PM IST

20 വർഷമായി പണിയുമെന്ന് പറയുന്ന 'മേയേഴ്സ്' ഭവൻ എവിടെ

corporation

തിരുവനന്തപുരം: 20 വർഷമായി തലസ്ഥാനത്ത് പണിയുമെന്ന് പറയുന്ന 'മേയേഴ്സ്' ഭവൻ എവിടെയെന്ന ചോദ്യവുമായി കൗൺസിലിൽ പ്രതിപക്ഷ തർക്കം. മേയർ ആര്യാ രാജേന്ദ്രൻ വാടകയ്ക്ക് താമസിക്കുന്ന മുടവൻമുകളിലെ ഔദ്യോഗിക വസതിയുടെ വാടക അടയ്ക്കുന്ന കാര്യം ചർച്ചയ്ക്ക് വന്നപ്പോഴാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

സംസ്ഥാനത്തു തന്നെ ആദ്യത്തെ മേയറായിരിക്കും ഔദ്യോഗിക വസതിയായി വാടകവീട്ടിൽ കഴിയുന്നതെന്ന് ബി.ജെ.പി കൗൺസിലർ തിരുമല അനിൽ പറഞ്ഞു. എത്രയും പെട്ടെന്ന് മേയേഴ്സ് ഭവനം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ പൂർത്തീകരിക്കണമെന്ന് യു.ഡി.എഫ് കൗൺസിലർ പി. പദ്മകുമാറും പറഞ്ഞു. കേരളത്തിലെ മുഴുവൻ മേയർമാർക്കും തലസ്ഥാനത്ത് വരുമ്പോൾ തങ്ങാനും മറ്റ് ഔദ്യോഗിക യോഗങ്ങൾക്കും വേണ്ടിയാണ് മേയേഴ്സ് ഭവൻ നിർമ്മിക്കുന്നത്. ഇതിനോട് ചേർന്ന് തലസ്ഥാനത്തെ മേയർക്കും വസതി നിർമ്മിക്കാനായിരുന്നു പദ്ധതി. 2001ൽ ​ ജെ.ചന്ദ്ര മേയറായിരുന്നപ്പോൾ ആരംഭിച്ച പദ്ധതിയാണ് രാഷ്ട്രീയക്കളിയിൽ കുടുങ്ങി നീണ്ടുപോകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഭവനം പണിയാൻ ഉദ്ദേശിക്കുന്ന കുന്നുകുഴി വാർഡിലെ ബാർട്ടൻഹിൽ പ്രദേശത്തേ ജനങ്ങൾ ഇതിനെതിരാണെന്ന് കൗൺസിലർ മേരിപുഷ്പം പറഞ്ഞു. അവിടത്തെ ജനങ്ങളെ വിളിച്ചുകൂട്ടി അവരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് തുടർ തീരുമാനമെടുക്കുമെന്ന് മരാമത്ത് ചെയർമാൻ ഡി.ആർ. അനിൽ മറുപടി നൽകി.

ചെയർപേഴ്സണെ തിരുത്തി മേയർ

തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പ്രതിപക്ഷം പറഞ്ഞപ്പോൾ മറുപടി പറഞ്ഞ ആരോഗ്യ സ്റ്റാൻഡിംഗ് ചെയർപേഴ്സണെ തിരുത്തി മേയർ. തെരുവ് നായ്ക്കളുടെ വന്ധ്യംകരണം നടത്തുന്ന വണ്ടിത്തടത്തെ മൃഗാശുപത്രിയിൽ അത് കൃത്യമായി നടക്കുന്നില്ലെന്ന് മറുപടി നൽകിയ ചെയർപേഴ്സണെയാണ് മേയർ ഇടപെട്ട് തിരുത്തിയത്.ചെയർപേഴ്സൺ പറഞ്ഞതിൽ തെറ്റുണ്ടെന്നും അവിടെ ആ സംവിധാനം നടക്കുന്നുണ്ടെന്നും അത് കൃത്യമായി പരിശോധിക്കണമെന്നും മേയർ നിർദ്ദേശിച്ചു.ചെയർപേഴ്സൺ പറഞ്ഞ വസ്തുതാപരമായ കാര്യം തിരുത്തിപ്പറഞ്ഞത് ശരിയായില്ലെന്ന ആക്ഷേപവും മേയർക്കെതിരെ ഉയർന്നിട്ടുണ്ട്.

സ്കൂളുകൾക്ക് ബെഞ്ചും ഡെസ്കും വാങ്ങുന്ന നടപടിയിൽ അവ്യക്തത

നഗരസഭയിലെ സ്കൂളുകളിലേക്ക് ബെഞ്ചും, ഡെസ്കും മറ്റും വാങ്ങുന്ന അ‌ജൻഡയിൽ അവ്യക്തത. 30 ലക്ഷം രൂപയുടെ പർച്ചേസ് അനുമതിക്കായാണ് അജൻഡ കൗൺസിൽ വച്ചത്. 650 രൂപയ്ക്കാണ് സ്കൂളിലേക്ക് ഒരു ബെഞ്ച് വാങ്ങാൻ ടെൻഡർ ചെയ്തിരിക്കുന്നത്. എന്നാൽ എങ്ങനെ അപര്യാപ്തമായ ഈ തുകയ്ക്ക് ബെഞ്ച് വാങ്ങാനാകുമെന്ന് ബി.ജെ.പി ചോദിച്ചു. തുടർന്ന് ടെൻഡർ സമയത്ത് വന്ന പിഴവാണെന്ന് ചൂണ്ടിക്കാട്ടി ഭരണസമിതി തടിതപ്പി. ടെൻഡറിനും മറ്റും കൃത്യമായ രേഖകളില്ലാതെ 30 ലക്ഷം രൂപയ്ക്ക് പർച്ചേസിന് നൽകിയത് അഴിമതി കാട്ടാനാണെന്ന ബി.ജെ.പിയുടെ ആരോപണത്തെ തുടർന്ന് അത് വീണ്ടും റീടെൻഡർ ചെയ്യാൻ തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, CORPORATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.