തിരുവനന്തപുരം: നഗരവാസികളെ പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തരാക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോർട്ടികൾച്ചർ റിസർച്ച് രൂപപ്പെടുത്തിയ വെർട്ടിക്കൽ ഗാർഡനിംഗ് സമ്പ്രദായത്തിന്റെ ഉദ്ഘാടനം സെക്രട്ടേറിയറ്റ് വളപ്പിൽ മന്ത്രി പി. പ്രസാദ് നിർവഹിച്ചു.
വീട്ടുവളപ്പിൽ വിഷരഹിതപച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ വിഭാവനം ചെയ്തിട്ടുള്ളതാണ് പദ്ധതിയെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.
മന്ത്രിമാരായ അഡ്വ. ആന്റണിരാജു, കെ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തുടങ്ങിയവർ പങ്കെടുത്തു.
ഈ സാമ്പത്തിക വർഷം സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ 340 വെർട്ടിക്കൽ ഗാർഡൻ യൂണിറ്റുകൾ കേരളത്തിൽ സ്ഥാപിക്കും. ഇവയിൽ 10 യൂണിറ്റുകൾ പൊതുമേഖല / സർക്കാർ സ്ഥാപനങ്ങളിൽ സൗജന്യമായും, 330 എണ്ണം സ്വകാര്യ വ്യക്തികൾക്ക് സബ്സിഡി നിരക്കിലും ലഭ്യമാക്കും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നഗരപരിധിയിലുള്ള പ്രദേശങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കും.
വെർട്ടിക്കൽ ഗാർഡൻ
ഒരു സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുന്ന സ്ഥലത്ത് സ്ട്രക്ച്ചർ സ്ഥാപിക്കാം. സ്ട്രക്ച്ചറിൽ ചക്രങ്ങൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റി വയ്ക്കാനാവും. ഇതിൽ 16 ചെടിച്ചട്ടികളും 80 കിലോ ഭാരമുളള നടൽ വസ്തുവും (ചകിരച്ചോർ), 25 ലിറ്റർ സംഭരണ ശേഷിയുളള തുളളിനന സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രക്ച്ചർ ഒരു യൂണിറ്റിന് ഏകദേശം 24000 രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതിൽ 25% തുകയായ 6000 രൂപ ഗുണഭോക്തൃ വിഹിതമായിരിക്കും. മുളക്, കത്തിരിക്ക, തക്കാളി, ബീൻസ്, ഫ്രഞ്ച് ബീൻസ്, ചീര, പാലക്, മല്ലി, റാഡിഷ് എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു യൂണിറ്റിന്റെ കാലാവധി 15 വർഷം വരെയാണ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |