കൊല്ലം: കേട്ടറിവു മാത്രമുള്ള ഗുരുവായൂർ കേശവനെ വീട്ടുമുറ്റത്ത് 'തളയ്ക്കാൻ' കഴിഞ്ഞതിന്റെ ത്രില്ലിലാണ് അഭിലാഷ്. ശരിക്കും പറഞ്ഞാൽ ഒറിജിനൽ ഗുരുവായൂർ കേശവനേക്കാൾ തലയെടുപ്പുള്ളൊരു കൊമ്പൻ. അഭിലാഷിന്റെ ആനക്കമ്പം ശില്പമായി വീട്ടുമുറ്റത്തു നിൽക്കവേ, അഭിമാനം നിറയുകയാണ് കുടുംബത്തിലാകെ. ഒപ്പം അഭിലാഷ് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിലുമെത്തി.
കൊട്ടിയം സിത്താര ജംഗ്ഷന് സമീപത്തെ പ്രണവം എന്ന സ്വന്തം വീടിന്റെ മുറ്റത്താണ് പനയറ എസ്.എൻ.വി.എച്ച്.എസ്.എസിലെ ചിത്രകലാ അദ്ധ്യാപകനായ അഭിലാഷ് കൂറ്റൻ ആനശില്പം നിർമ്മിച്ചത്. 12.2 അടി ഉയരവും 15.4 അടി നീളവും 3500 കിലോ ഭാരവുമുള്ള കൊമ്പൻ!
ഒഴിവുള്ള സമയം പ്രയോജനപ്പെടുത്തി 60 ദിവസം കൊണ്ടായിരുന്നു ശില്പം പൂർത്തിയാക്കിയത്. കമ്പികൾ വളച്ചും കെട്ടിയും ആനയുടെ രൂപം സൃഷ്ടിക്കുകയായിരുന്നു ആദ്യപടി. കാലുകൾ കോൺക്രീറ്റ് ചെയ്തെടുത്തു. പിന്നെ ഉടലും മുഖവുമൊരുക്കി. ഏറ്റവും അവസാനമാണ് തുമ്പിക്കൈ ഒരുക്കിയത്. 33 ചാക്ക് സിമന്റ് ശില്പത്തിനു വേണ്ടിവന്നു. പെയിന്റിംഗുകൂടി പൂർത്തിയായപ്പോൾ വീടിന്റെ മുറ്റത്ത് കൊമ്പൻ തലയെടുപ്പോടെ നിന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആനശില്പം എന്ന നിലയിൽ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടുകയും ചെയ്തു.
30 ശ്രീബുദ്ധ ശില്പങ്ങളടക്കം ഒട്ടേറെ ശില്പ നിർമ്മാണങ്ങൾ അഭിലാഷ് ഇതിനകം നടത്തിയിട്ടുണ്ട്. ചിത്രകലാ അദ്ധ്യാപകനായ മോഹനന്റെയും രമണിയുടെയും മകനായ ഈ ചെറുപ്പക്കാരൻ ഗുരുവായൂർ കേശവനെപ്പറ്റി പഠനം നടത്തിയ ശേഷമാണ് ശില്പ നിർമ്മാണത്തിന് ഒരുങ്ങിയത്. ക്ഷേത്ര ദർശനവും നടത്തിയിരുന്നു. പി.ജി വിദ്യാർത്ഥിനിയായ ഭാര്യ ബി.നന്ദന വലിയ പ്രോത്സാഹനവുമായി കൂടെയുണ്ടായിരുന്നു.
ഗുരുവായൂർ കേശവനെ മനസിൽ കണ്ടുകൊണ്ടൊണ് ആനശില്പമൊരുക്കിയത്. ഓരോ ഞരമ്പുകൾ പോലും ശില്പത്തിൽ പ്രകടമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്
അഭിലാഷ്
ഫൈബർ ശില്പം അമേരിക്കയിലേക്ക്
അമേരിക്കയിലെ ഗുരുവായൂർ ക്ഷേത്രത്തിൽ, അഭിലാഷ് ഒരുക്കിയ ഫൈബർ ആന ശില്പം സ്ഥാപിക്കുന്നുണ്ട്. രജിത്ത് പിള്ള, ജി.കെ.പിള്ള എന്നിവരും കേരള ഹിന്ദൂസ് ഒഫ് നോർത്ത് അമേരിക്കയും ചേർന്നാണ് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നത്. 300 കിലോ ഭാരമുള്ളതാണ് ഫൈബർ ശില്പം. സിമന്റിൽ നിർമ്മിച്ച ആനയുടെ അതേ വലിപ്പമാണ് ഫൈബർ ശില്പത്തിനുമുള്ളത്.
ആനപ്പുറത്ത് കയറാം
അഭിലാഷിന്റെ വീട്ടുമുറ്റത്ത് തയ്യാറാക്കിയ ആനപ്പുറത്ത് കയറാൻ ഇപ്പോൾ നാട്ടുകാരും കൂട്ടുകാരുമൊക്കെ മത്സരിക്കുകയാണ്. അഞ്ചുപേർക്ക് സുഖമായി ഇരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |