ചെന്നൈ : കൊവിഡ് മൂന്നാം തരംഗം ഉറപ്പായ സാഹചര്യത്തിൽ വാക്സിനേഷൻ മാത്രമാണ് കൊവിഡ് തടയാനുള്ള ഫലപ്രദമായ ഏക മാർഗമെന്ന് വിദഗ്ദ്ധർ ഉറപ്പിക്കുന്നു. കൊവിഡിനെ നേരിടാൻ രാജ്യം അടച്ചിട്ട് ലോക്ഡൗൺ പോലുള്ള പ്രതിരോധ മാർഗങ്ങൾ ഇനി സ്വീകരിക്കില്ലെന്ന സൂചനയും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നൽകിയിരുന്നു. പ്രാദേശികമായ നിയന്ത്രണങ്ങളും വാക്സിനും ഇതാണ് ഇനി കൊവിഡിനെ നിയന്ത്രിക്കാനുള്ള രാജ്യത്തിന്റെ ഫോർമുല. എന്നാൽ വാക്സിനേഷനിൽ ജനം കാണിക്കുന്ന നിസഹരണം കാരണം വലയുകയാണ് അയൽ സംസ്ഥാനമായ തമിഴ്നാട്.
വാക്സിൻ എടുക്കാൻ അർഹകരായവരിൽ രണ്ട് കോടിയാളുകളാണ് വാക്സിനെടുക്കാൻ മടി കാട്ടുന്നത്. ഇതിൽ 93 ലക്ഷം പേർ ആദ്യ ഡോസ് സ്വീകരിച്ചവരാണ്. രണ്ടാം ഡോസ് എടുക്കാനുള്ള സമയമായിട്ടും ഇവർ വാക്സിൻ സ്വീകരിക്കാൻ മടി കാട്ടുകയാണ്. ഇതിന് പുറമേ നിരത്തുകളിൽ മാസ്‌ക് ധരിക്കാനും ജനം തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ഉണ്ട്.
ഫൈനടിച്ച് നിറഞ്ഞ ഖജനാവ്
തമിഴ്നാട്ടിൽ മാസ്‌ക് ധരിക്കാത്തവരിൽ നിന്നും ഇരുന്നൂറ് രൂപയാണ് പിഴയായി ഈടാക്കിയിരുന്നത്. അരക്കോടിയിലേറെ ആളുകളിൽ നിന്നാണ് ഈ ഇനത്തിൽ പൊലീസ് പിഴ ഈടാക്കിയത്. ഉദ്ദേശം 105 കോടിയാണ് പിഴയായി ഖജനാവിൽ വന്ന് ചേർന്നത്. എന്നാൽ ഇത് കൊണ്ടും ജനം പാഠം പഠിക്കാൻ തയ്യാറല്ല. പിഴ നൽകിയാലും മാസ്‌ക് ധരിക്കില്ലെന്ന് വാശിയുള്ള വരെ 'ശരിപ്പെടുത്താൻ' പിഴത്തുക 500 ആയി വർദ്ധിപ്പിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ. തമിഴ്നാട് മുഖ്യമന്ത്രി നേരിട്ട് ജനങ്ങൾക്ക് മാസ്‌കുകൾ വിതരണം ചെയ്യുന്ന വീഡിയോയും അടുത്തിടെ വൈറലായിരുന്നു. വാക്സിനെടുക്കാൻ മടിയുള്ളവർക്കെതിരെ നടപടി ശക്തമാക്കുവാനാണ് സർക്കാരിന്റെ തീരുമാനം. മദ്യവിൽപ്പന ശാലകളിലും മുഖാവരണം ധരിക്കാതെ എത്തുന്നവർക്ക് മദ്യം നൽകില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |