ചെന്നൈ: കൊവിഡ് വ്യാപനവും ഒമിക്രോൺ കേസുകളും അതിവേഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്‌നാട് സർക്കാർ. ജനുവരി 14 മുതൽ 18 വരെ ആരാധനാലയങ്ങളിൽ പൊതു ജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചു. ജനുവരി 16 ഞായറാഴ്ച സംസ്ഥാനത്ത് ലോക്ക്‌ഡൗൺ നടപ്പിലാക്കാനും തീരുമാനമായി.
ലോക്ക്‌ഡൗണിൽ നിന്ന് അവശ്യസേവനങ്ങളെ ഒഴിവാക്കും. പൊതുഗതാഗതങ്ങളിൽ 75 ശതമാനം യാത്രക്കാർക്ക് മാത്രമായിരിക്കും യാത്രാനുമതി നൽകുക. ജനുവരി 31 വരെയാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. തങ്ങൾ ഒമിക്രോണിനെ നേരിടാൻ പൂർണ സജ്ജരാണെന്നും തന്റെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വാക്സിൻ വിതരണത്തിൽ വർദ്ധനവുണ്ടായെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.
സംസ്ഥാനത്ത് 64 ശതമാനം പേർ പൂർണമായും വാക്സിൻ സ്വീകരിച്ചു. 15നും 18നും ഇടയിൽ പ്രായമുള്ള 74 ശതമാനം കുട്ടികളും വാക്സിൻ സ്വീകരിച്ചുകഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. ബൂസ്റ്റർ ഡോസിനും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.
2021 ഏപ്രിൽ, ജൂൺ മാസങ്ങളിൽ ഡെൽറ്റ വകഭേദം സൃഷ്ടിച്ച രൂക്ഷ വ്യാപനം ആവർത്തിക്കാതിരിക്കാൻ സർക്കാർ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ എല്ലാ ഉദ്യോഗസ്ഥർക്കും കർശന നിർദേശം നൽകിയിരിക്കുകയാണ്. സാഹചര്യം നേരിടാൻ സർക്കാർ പൂർണമായും തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിൽ സ്റ്റാലിൻ അറിയിച്ചു.
കഴിഞ്ഞ ദിവസം മാത്രം 20,911 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ കേസുകൾ 28,68.500. മൊത്തം കൊവിഡ് മരണങ്ങൾ 36,930 ആണ്. 1,03,616 കൊവിഡ് ബാധിതരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |