ഉടുപ്പി: പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ച് ക്ളാസിൽ വരുന്നതിന് നിരോധനവുമായി കോളേജ് അധികൃതർ. കർണാടകയിലെ ഉടുപ്പിയിലെ സർക്കാർ ഉടമസ്ഥതയിലുളള കോളേജിലെ അധികൃതരാണ് ശിരോവസ്‌ത്രമായ ഹിജാബ് ക്ളാസ് സമയത്ത് നിരോധിച്ചത്. ദിവസങ്ങൾ മുൻപ് ഉടുപ്പിയിലെ വനിതാ കോളേജിൽ ഹിജാബ് ധരിച്ച പെൺകുട്ടികളെ പുറത്താക്കിയിരുന്നു. തുടർന്ന് പ്രതിഷേധമുണ്ടാകുകയും വിദ്യാർത്ഥിനികളെ ക്ളാസിൽ കയറാൻ അനുവദിക്കുകയും ചെയ്‌തിരുന്നു.
മുൻപ് മംഗളൂരു ജില്ലയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് ഉടുപ്പി ജില്ലയിലും ഇത്തരത്തിൽ നിരോധനം വന്നത്. ഉടുപ്പിയിലെ മറ്റൊരു കോളേജിലും കുറച്ച്നാൾ മുൻപ് യൂണിഫോമിന്റെ കൂട്ടത്തിലെ വസ്‌ത്രമല്ലാതെ മറ്റൊന്നും ധരിച്ച് ഇരിക്കാനാകില്ലെന്ന് ഉത്തരവുണ്ടായിരുന്നു. ആഴ്‌ചകൾക്ക് മുൻപ് ഹിന്ദു അനുകൂല സംഘടനകളിലെ വിദ്യാർത്ഥികൾ പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതിനെതിരെ ബലഗാഡിയിലെ കോളേജിൽ പ്രതിഷേധിച്ചിരുന്നു. പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാമെങ്കിൽ തങ്ങൾ കാവി ഷാൾ അണിയുമെന്നായിരുന്നു വിദ്യാർത്ഥികളുടെ വാദം. തുടർന്ന് ക്ളാസിൽ ഇരിക്കുമ്പോൾ ഹിജാബ് ധരിക്കരുതെന്നും എന്നാൽ ക്യാമ്പസിൽ മറ്റെവിടെയും ഹിജാബ് ധരിക്കുന്നതിൽ വിലക്കില്ലെന്നും കോളേജ് അധികൃതർ വ്യക്തമാക്കിയിരുന്നു.
മംഗളൂരുവിലും ചിക്കമംഗളൂരുവിലും കോളേജുകളിൽ വിദ്യാർത്ഥികൾ ഈ നിലപാടെടുത്തു. അദ്ധ്യാപകർ ഹിജാബ് ധരിച്ച് ക്ളാസെടുക്കരുതെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.സംഭവത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ വിഷയത്തിൽ തർക്കമുണ്ടായിട്ടുണ്ട്. മൂന്ന് വർഷം മുൻപും ഇത്തരത്തിൽ ഹിജാബ് ധരിച്ച പെൺകുട്ടികൾ ക്ളാസിലെത്തുന്നത് ചില വിദ്യാർത്ഥികൾ എതിർത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |