ബ്രിട്ടൻ: മുൻകാമുകനെ ആളുകൾക്കിടയിൽ മോശക്കാരനായി ചിത്രീകരിക്കാൻ മുപ്പതോളം വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉണ്ടാക്കിയ യുവതിയ്‌ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. കോർട്ട്നി അയർലൻഡ് എന്ന 20കാരിയ്‌ക്കാണ് പത്തുമാസത്തെ ശിക്ഷ ലഭിച്ചത്.
നിർമ്മിച്ച വ്യാജ അക്കൗണ്ടുകളിൽ നിന്ന് മോശം സന്ദേശങ്ങളും ചിത്രങ്ങളും നിരവധിപേർക്ക് അയക്കുകയും ചെയ്തു. മുൻ കാമുകനായ ലൂയിസ് ജോളിയുടെ ബന്ധുക്കളും പെൺ സുഹൃത്തുക്കളും ഇതിൽ ഉൾപ്പെട്ടിരുന്നു. വ്യാജ അക്കൗണ്ടുകളിൽ നിന്ന് തന്റെ അക്കൗണ്ടിലേക്ക് മോശം സന്ദേശങ്ങൾ അയയ്ക്കാനും കോർട്ട്നി മറന്നില്ല. തുടർന്ന് മുൻ കാമുകൻ തന്നെ ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്ന് കാണിച്ച് പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. തെളിവിനായി തന്റെ അക്കൗണ്ടിൽ എത്തിയ സന്ദേശങ്ങളും കാണിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പാെലീസ് ലൂയിസിനെ അറസ്റ്റുചെയ്തു. ഇതോടെ ലൂയിസിന്റെ ജോലിയും നഷ്ടപ്പെട്ടു. പൊലീസിനോട് തന്റെ നിരപരാധിത്വം വ്യക്തമാക്കിയെങ്കിലും ആദ്യമൊന്നും അവർ ചെവിക്കൊണ്ടില്ല.
പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ ലൂയിസ് പറഞ്ഞത് സത്യമാണെന്നും കോർട്‌നി അതിവിദഗദ്ധമായ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയെന്ന് കണ്ടെത്തുകയും ചെയ്തു. മറ്റാരുടെയും സഹായമില്ലാതെ സ്വന്തമായാണ് ഇതൊക്കെ ചെയ്തത്. ചോദ്യംചെയ്യലിൽ യുവതി എല്ലാ കാര്യങ്ങളും സമ്മതിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ലൂയിസിന്റെ പേരിൽ ചുമത്തിയിരുന്നു എല്ലാ കുറ്റങ്ങളും കോടതി ഒഴിവാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |