അമൃത്സർ: ആം ആദ്മി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ ഇന്നലെ പഞ്ചാബിലെ കർഷകരുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ മണ്ഡലമായ ചംകൗർ സാഹിബിലെ കടുകുപാടത്തായിരുന്നു കൂടിക്കാഴ്ച. ആപ്പിന്റെ പഞ്ചാബ് യൂണിറ്റ് മേധാവി ഭഗവന്ത് മന്നും ഒപ്പമുണ്ടായിരുന്നു. കടുകു പാടത്തിൽ എത്തുന്ന കേജ്‌രിവാൾ അവിടെയുള്ള കട്ടിലിൽ ഇരുന്ന് കർഷകരുമായി സംവദിക്കുന്ന വീഡിയോ പാർട്ടി പുറത്തുവിട്ടു. ഉൽപന്നങ്ങൾ വിറ്റതിന് പണം ലഭിച്ചോയെന്ന ഭഗവന്തിന്റെ ചോദ്യത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നായിരുന്നു കർഷകരുടെ മറുപടി.
രണ്ടുവർഷമായി പണം ലഭിച്ചില്ലേയെന്ന് കർഷകരോട് കേജ്‌രിവാൾ ചോദിക്കുന്നുണ്ട്. പ്രദേശത്തെ യുവാക്കൾ തൊഴിൽരഹിതരാണെന്ന് മറ്റൊരു കർഷകൻ പരാതിപ്പെട്ടു. ഇത്തവണ പഞ്ചാബിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കേജ്‌രിവാൾ കർഷകർക്ക് ഉറപ്പ് നൽകുന്നതും വീഡിയോയിൽ കാണാം.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ജനങ്ങൾക്ക് തിരഞ്ഞെടുക്കാം
പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ വോട്ടർമാരോട് തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ് ആം ആദ്മി. ഇതിനായി വോട്ടർമാർക്ക് 7074870748 എന്ന നമ്പറിൽ വിളിക്കാം. നാലു മണിക്കൂറിനുള്ളിൽ തന്നെ 2.8 ലക്ഷത്തിലധികം ഫോൺകോളുകൾ ലഭിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഫോൺകോളുകളുടെ അടിസ്ഥാനത്തിൽ 17ന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് കേജ്‌രിവാൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |