കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടതോടെ കന്യാസ്ത്രീകളുടെ പോരാട്ടവും നിലയ്ക്കുന്നില്ല. പണത്തിന്റെ സ്വാധീനത്തിൽ കേസ് അട്ടിമറിക്കപ്പെട്ടുവെന്നും മരണം വരെയും പോരാട്ടം തുടരുമെന്നും കന്യാസ്ത്രീകൾ വ്യക്തമാക്കി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ കത്തോലിക്ക സഭയുടെ ചരിത്രത്തിലാദ്യമായി മഠത്തിലെ അഞ്ചു കന്യാസ്ത്രികൾ തെരുവിൽ സമരത്തിനിറങ്ങിയിരുന്നു.
എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറിൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ ഉപവാസ സമരത്തിലാണ് കന്യാസ്ത്രീകളായ അനുപമ, ആൽഫി, നീന റോസ്, ആൻസിറ്റ, ജോസഫൈൻ എന്നിവർ സമരം നടത്തിയത്. ഇതിന് പിന്നാലെയാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്.
ഫ്രാങ്കോയ്ക്ക് ശിക്ഷ കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇവർ. എന്നാൽ പ്രോസിക്യൂഷനും തെളിവുകളും സാക്ഷിമൊഴികളുമെല്ലാം നിരത്തിയിട്ടും കോടതി തെളിവായി സ്വീകരിച്ചില്ല. ഇരയായ കന്യാസ്ത്രീയുടെ മൊഴിയും തള്ളിക്കളഞ്ഞു. ഈ സാഹചര്യത്തിലാണ് ബിഷപ്പിനെതിരെ തുടർ നിയമ നടപടി സ്വീകരിക്കാൻ ഇവർ തീരുമിച്ചത്. മരണംവരെയും പോരാട്ടം തുടരുമെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കുമ്പോൾ, സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ നീങ്ങുമെന്ന് വ്യക്തം. പുറത്ത് പൊലീസ് സുരക്ഷയുണ്ടെങ്കിലും സഭയ്ക്കുള്ളിൽ നിന്ന് എന്ത് പ്രതിബന്ധങ്ങളുണ്ടാകുമെന്ന ആശങ്കയും കന്യാസ്ത്രീകളെ അലട്ടുന്നു. വിധിപ്പകർപ്പ് ലഭിച്ച ശേഷം അപ്പീൽ നൽകാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |