തിരുവനന്തപുരം: ഗ്രീൻ മിൽക്ക് പദ്ധതി വിപുലപ്പെടുത്താൻ ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും. പദ്ധതിയിലേക്ക് കൂടുതൽ പശുക്കളെ ഉടൻ വാങ്ങും. മൃഗസംരക്ഷണ മേഖലയെ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 2017ലാണ് ജില്ലാ പഞ്ചായത്ത് ഗ്രീൻ മിൽക്ക് പദ്ധതിക്ക് തുടക്കംക്കുറിച്ചത്. പശുക്കളിൽ നിന്ന് പാൽ ഒരു രാസപ്രക്രിയയും നടത്താതെ നേരിട്ട് ജനങ്ങളിൽ എത്തിക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പശുക്കളുടെ എണ്ണം കൂട്ടുന്നതിനാനുപാതികമായി ഫാമിലെ സൗകര്യങ്ങൾ വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് അധികൃതർ. വിതുരയിൽ നൂറോളം പശുക്കൾക്കായി ഒരു പുതിയ തൊഴുത്ത്, ചെറ്റച്ചലിൽ നൂറ് പശുക്കളെ നിറുത്താനുള്ള ഷെഡ്, 40 കിടാരികളെയും 70 പശുക്കിടാങ്ങളെയും നിറുത്താനുള്ള ഷെഡുമാണ് പണിയുന്നത്.
വിതുര ജെഴ്സി ഫാമിലും ചെറ്റച്ചൽ ജെഴ്സി ഫാം എക്സ്റ്റൻഷൻ യൂണിറ്റിൽ നിന്നുമായി പ്രതിദിനം 2500 മുതൽ 3000 ലിറ്റർ വരെ പാലാണ് വിതരണം നടത്തുന്നത്. പ്രതിദിനം 3000ത്തോളം പായ്ക്കറ്റ് പാലാണ് ചെറ്റച്ചലിലെ എക്സ്റ്റൻഷൻ യൂണിറ്റിൽ പായ്ക്ക് ചെയ്തെടുക്കുന്നത്. രാവിലെ പ്രാദേശിക വിതരണം മാത്രമാണ് നടക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ വൈകിട്ട് 3 ഓടെ വികാസ് ഭവനിലും തുടർന്ന് ജില്ലാ പഞ്ചായത്തിന് സമീപത്തുമായാണ് ഗ്രീൻ മിൽക്ക് വിതരണം നടത്തുന്നത്. പാലിന് ആവശ്യക്കാർ ഏറിയതിനാലാണ് കൂടുതൽ പശുക്കളെ ഉൾപ്പെടുത്തി വിപുലപ്പെടുത്താൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |