SignIn
Kerala Kaumudi Online
Thursday, 18 April 2024 6.40 PM IST

ബി.ജെ.പിക്കെതിരെ സംസ്ഥാനങ്ങളിൽ ഐക്യനിര: മുഖ്യമന്ത്രി

pinarayi

കോൺഗ്രസിനോട് യോജിച്ചിടത്തൊക്കെ ഇടതിന് വിശ്വാസക്കുറവുണ്ടായി

തിരുവനന്തപുരം: ബി.ജെ.പിക്കെതിരെ ഓരോ സംസ്ഥാനത്തും ഐക്യനിര സൃഷ്ടിക്കുകയെന്നതാണ് സി.പി.എം ലക്ഷ്യമെന്നും അതിനുശേഷം രാജ്യവ്യാപകമായി ഉയർന്നുവരുന്ന പുതിയ സാഹചര്യം വച്ച് അഖിലേന്ത്യാതലത്തിൽ ബദൽ ഉയർത്തണമെന്നും മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ വ്യക്തമാക്കി. സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം ഭരിക്കാൻ ഇനിയൊരവസരം കൂടി ബി.ജെ.പിക്ക് ലഭിച്ചാൽ വലിയ വിനാശമാകും. ദേശീയതലത്തിൽ അതിനൊരു ബദൽ എന്നതിന് ഇപ്പോൾ വലിയ പ്രസക്തി കാണുന്നില്ല. ഓരോ സംസ്ഥാനത്തും ബി.ജെ.പിയെ ഒറ്റപ്പെടുത്താൻ അവരെ എതിർത്തുനിൽക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങൾ യോജിക്കണം. ഇതിന് മുൻകൈയെടുക്കാൻ ഇടതുപക്ഷപ്രസ്ഥാനത്തിന് വലിയ പങ്ക് വഹിക്കാനാകും. യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ അത്തരത്തിൽ പ്രാദേശിക കക്ഷികളുടെ വിശാലമുന്നണി രൂപപ്പെട്ടിട്ടുണ്ട്. അതിനിയും വികസിക്കാൻ പോകുകയാണ്.

കോൺഗ്രസുമായി യോജിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ഇടങ്ങളിലൊക്കെ ഇടതുപക്ഷത്തിന് വിശ്വാസക്കുറവുണ്ടായി. കോൺഗ്രസ് ഒരിക്കലും ബി.ജെ.പിക്ക് ബദലാകില്ല. ബി.ജെ.പിയുടെ അതേ സാമ്പത്തികനയ സമീപനങ്ങളാണ് കോൺഗ്രസിന്റേതും. വർഗീയപ്രീണനത്തിന്റെ കാര്യത്തിലും ബി.ജെ.പിയോട് സമരസപ്പെട്ട് പോകുന്നതാണ് കോൺഗ്രസ് നയം. മതനിരപേക്ഷ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് രാഹുൽഗാന്ധി പരസ്യമായി മുന്നോട്ടുവച്ച ആശയമാണ്. അതൊരിക്കലും ബി.ജെ.പിക്ക് ബദലാവില്ല. ബി.ജെ.പിയുടെ ബി ടീം ആണ് കോൺഗ്രസ്. ബി.ജെ.പിയുടെ ഹിന്ദുത്വ അജൻഡയ്ക്കും സാമ്പത്തികനയത്തിനും പ്രതിരോധം തീർക്കുന്നതിനുപകരം അവരുമായി സമരസപ്പെട്ട് പോകുന്നതിനാലാണ് കോൺഗ്രസിന്റെ പ്രധാന നേതാക്കളെല്ലാം ബി.ജെ.പി നേതാക്കളായി മാറുന്നത്. അതിനാൽ കോൺഗ്രസിനെ വിശ്വസിക്കാനാവാത്ത സ്ഥിതിയാണ്.

മതാധിഷ്ഠിത രാഷ്ട്രത്തിനായി വാദിക്കുന്ന ആർ.എസ്.എസ് ആണ് ബി.ജെ.പിയെ നയിക്കുന്നത്. പാർലമെന്ററി ജനാധിപത്യത്തെ ഇല്ലാതാക്കി പ്രസിഡൻഷ്യൽ ഭരണത്തിലേക്ക് കൊണ്ടുവരാനാണവരുടെ പ്രവർത്തനം. കോർപ്പറേറ്റുകൾ പിന്താങ്ങുന്നതാണ് ഈ ഹിന്ദുത്വ അജൻഡ. കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന മാദ്ധ്യമങ്ങളെ ഉപയോഗിച്ച് ഇതിന് പ്രചാരവേല നടത്തുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് വർഗീയധ്രുവീകരണത്തിലൂടെ മുതലെടുപ്പ് നടത്താനാണ് ക്രിസ്മസ് ദിനത്തിൽ ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ അക്രമമഴിച്ചുവിട്ടത്. പൗരത്വം പോലും മതാധിഷ്ഠിതമാക്കുന്നു. ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരെ വലിയതോതിൽ ആക്രമണങ്ങൾ നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.