കേളകം: വരുമാനമുള്ള ഒരു ജോലി സ്വപ്നം കാണുന്ന ചെറുപ്പക്കാർക്ക് മധുരമൂറുന്ന ഒരു പാഠപുസ്തകമാണ് കേളകം മഞ്ഞളാംപുറത്തെ പാലാരിപ്പറമ്പിൽ പ്രഭാത് . തേനീച്ചകളുമായുള്ള ചങ്ങാത്തത്തിലൂടെ പതിനാറുവർഷം കൊണ്ട് മികച്ച സമ്പാദ്യമാണ് ഇദ്ദേഹം ഉണ്ടാക്കിയത്.
കുട്ടിക്കാലത്ത് സാഹസികത നിറഞ്ഞ തേൻ ശേഖരണം ഒരു കൗതുകമായി വളർന്ന് ഇഷ്ടപ്പെട്ട തൊഴിലെന്ന നിലയിലേക്ക് തേനീച്ച വളർത്തലിലേക്ക് തിരിഞ്ഞെന്നതാണ് ഈ യുവാവിന്റെ അനുഭവം.
കേരളത്തിലെ കാലവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഞൊടിയൽ തേനീച്ചകളെയാണ് പ്രഭാതും തിരഞ്ഞെടുത്തിട്ടുള്ളത്.വീടിന് സമീപം നാലു കിലോമീറ്ററിൽ പത്തു തോട്ടങ്ങളിലായി 250ഓളം തേനീച്ചക്കൂടുകളാണ് സ്ഥാപിച്ചിട്ടുള്ളത്. 150 കൂട് ചെറുതേൻ കോളനികളുമുണ്ട്.പെട്ടി ഒന്നിന് പത്തുകിലോ മുതൽ 25 കിലോ വരെ വൻതേനും 350 ഗ്രാം മുതൽ 600 ഗ്രാം വരെ ചെറുതേനും ലഭിക്കുന്നുണ്ട്.
ജനുവരി മുതൽ ഏപ്രിൽ വരെയാണ് സീസൺ. റബ്ബർ തളിർക്കുമ്പോഴും കശുമാവ് പൂക്കുമ്പോഴുമാണ് നല്ല കാലം. മഴക്കാലം വൈകിയാൽ തേൻകർഷകർക്ക് ഗുണമാണ്.തേനീച്ചകൾ പരാഗണത്തിന് സഹായിക്കുന്നതിനാൽ പച്ചക്കറിയടക്കം മറ്റ് വിളകൾക്കും ഇവ ഗുണകരമാണ്.
വൻതേൻ കിലോയ്ക്ക് 250 രൂപ ലഭിക്കുമ്പോൾ ഔഷധ ഗുണമേറെയുള്ള ചെറുതേനിന് 2000 രൂപയാണ് വില . ഹോർട്ടി കോർപ്പ് ,ഖാദി ബോർഡ് തുടങ്ങിയ സർക്കാർ ഏജൻസികൾ മുഖേനയാണ് വില്പന. മെഴുകിനും ആവശ്യക്കാരേറെയാണ്. നൂറുപെട്ടിയിൽ നിന്നും പത്തു കിലോ മെഴുക് കിട്ടും. കിലോയ്ക്ക് 400 രൂപയാണ് വില.
അല്പം മനസും ക്ഷമയുമുണ്ടെങ്കിൽ ആർക്കും തേനീച്ച വളർത്തലിൽ മികച്ച വിജയം നേടിയെടുക്കാം. തുടക്കത്തിൽ രണ്ടു വർഷക്കാലം കുറച്ച് ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. താത്പര്യമുള്ളതുകൊണ്ട് പിന്മാറിയില്ല.യാതൊരു മുൻകരുതലുകളുമില്ലാതെയാണ് തേനീച്ചകളുമായി ഇടപഴകുന്നത്.
വെളളായണി കാർഷിക കേളേജിൽ നിന്നു ലഭിച്ച പരിശീലന ക്ലാസാണ് തേനീച്ച വളർത്തലിന് അടിത്തറ പാകിയത്- പ്രഭാത്
ഇപ്പോഴും വിദ്യാർത്ഥിയാണ്
കണ്ണൂരിലെ മലബാർഹണി എന്ന സ്ഥാപനത്തിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിൽ ചേർന്ന് പഠിക്കുകയാണ് പ്രഭാത്. തേനീച്ച വളർത്തൽ പരിശീലകരെ തിരഞ്ഞെടുക്കാൻ ആദ്യമായി പി.എസ്.സി വിജ്ഞാപനം നടത്തിയപ്പോൾ അപേക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരൻ. തേനീച്ച വളർത്തലിനുള്ള സഹായം തേടി ധാരാളം യുവാക്കൾ പ്രഭാതിനെത്തേടി വീട്ടിൽ എത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |