കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി. ഇത് രേഖപ്പെടുത്തിയ സിംഗിൾ ബെഞ്ച് ദിലീപിന്റെയും മറ്റ് പ്രതികളുടെയും മുൻകൂർ ജാമ്യഹർജികൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് പരിഗണിക്കാൻ മാറ്റി.
ദിലീപിന്റെ സഹോദരൻ അനൂപ് (പി.ശിവകുമാർ), സഹോദരീ ഭർത്താവ് ടി.എൻ.സൂരജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റ് പ്രതികൾ. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്. ദിലീപിന്റെ ശബ്ദരേഖ ഉൾപ്പെട്ട ക്ളിപ്പുകളും അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് രേഖപ്പെടുത്തിയ ബാലചന്ദ്രകുമാറിന്റെ മൊഴിയും ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കി. ഇവ പരിശോധിക്കാൻ സമയം വേണമെന്ന് വ്യക്തമാക്കിയ സിംഗിൾബെഞ്ച് അതുവരെ പ്രതികൾക്ക് സംരക്ഷണം നൽകണമെന്നും അഭിപ്രായപ്പെട്ടു. ഈ ഘട്ടത്തിലാണ് ചൊവ്വാഴ്ചവരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഉറപ്പുനൽകിയത്.
തുടർനടപടി ഉണ്ടാവരുതെന്ന് കഴിഞ്ഞ തവണ കോടതി നിർദ്ദേശിച്ചിട്ടും മതിൽ ചാടിക്കടന്ന് പൊലീസുകാർ ദിലീപിന്റെ വീട്ടിൽ കയറി പരിശോധന നടത്തിയെന്ന് ദിലീപിന്റെ അഭിഭാഷകനായ അഡ്വ. ബി. രാമൻപിള്ള ബോധിപ്പിച്ചു. കോടതിയിൽ നിന്ന് സെർച്ച് വാറന്റ് വാങ്ങിയാണ് പരിശോധന നടത്തിയതെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |