ദുബായ് : ദുബായ് വിമാനത്താവളത്തിൽ ഇന്ത്യയിലേക്കുള്ള രണ്ട് എമിറേറ്റ്സ് വിമാനങ്ങൾ ടേക്കോഫിനിടെ ഒരേ റൺവേയിൽ മുഖാമുഖം വന്നെങ്കിലും അധികൃതരുടെ ഇടപെടൽ മൂലം വൻദുരന്തത്തിന് ഇടയാക്കാമായിരുന്ന കൂട്ടിയിടി ഒഴിവായി. രണ്ട് വിമാനങ്ങളിലുമായി നൂറുകണക്കിന് യാത്രക്കാരാണ് രക്ഷപ്പെട്ടത്. സംഭവത്തെപ്പറ്റി യു.എ.ഇ അന്വേഷണം ആരംഭിച്ചു. ജനുവരി 9നായിരുന്നു സംഭവം.
രാത്രി 9.45ന് പുറപ്പെടുന്ന ഹൈദരാബാദിലേക്കുള്ള ഇ.കെ - 524 വിമാനവും 9.50ന് ബംഗളൂരുവിലേക്കുള്ള ഇ.കെ - 568 വിമാനവുമാണ് ഒരേ റൺവേയിൽ മുഖാമുഖം വന്നത്. ഇരുവിമാനങ്ങളുടെയും ടേക്ക് ഓഫ് സമയത്തിൽ 5 മിനിറ്റ് വ്യത്യാസമാണുണ്ടായിരുന്നത്.
ഹൈദരാബാദിലേക്കുള്ള വിമാനം റൺവേ 30ലൂടെ ടേക്ക് ഓഫിനായി വേഗത കൂട്ടി കുതിക്കുമ്പോഴാണ്
അതേ റൺവേയിൽ എതിരെ ബംഗളൂരു വിമാനം അതിവേഗതയിൽ വന്നത്. ഇതോടെ ഹൈദരാബാദ് വിമാനത്തിന്റെ ടേക്ക് ഓഫ് ഉപേക്ഷിക്കാൻ എയർട്രാഫിക് കൺട്രോൾ നിർദ്ദേശം നൽകി. ഉടൻതന്നെ വേഗത കുറച്ച വിമാനം, റൺവേയ്ക്ക് കുറുകെ പോകുന്ന ടാക്സിവേയിലേക്ക് സുരക്ഷിതമായി തിരിഞ്ഞ് ബംഗളൂരു വിമാനത്തിനായി റൺവേ ഒഴിഞ്ഞുകൊടുത്തു. കുറച്ച് മിനിറ്റുകൾക്ക് ശേഷം ഹൈദരാബാദ് വിമാനം ടേക്ക് ഓഫ് ചെയ്‌തു.
ഗുരുതര വീഴ്ച സംഭവിച്ചതായും അന്വേഷണം ആരംഭിച്ചതായും യു.എ.ഇയുടെ എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ സെക്ടർ അറിയിച്ചു. ജീവനക്കാർക്കെതിരെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചു. എ.ടി.സി ക്ലിയറൻസ് ഇല്ലാതെയാണ് ഹൈദരാബാദ് വിമാനം ടേക്ക് ഓഫിന് തയ്യാറെടുത്തതെന്നാണ് പ്രാഥമിക റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ യു.എ.ഇ ഏവിയേഷൻ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |