കൽപ്പറ്റ: ഓൺലൈൻ ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത് 13.50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികളെ മുംബൈയിൽ നിന്ന് വയനാട് സൈബർ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. അസാം സ്വദേശികളായ ഹബീബുൽ ഇസ്ലാം (25), അബ്ദുൾ ബാഷർ (24) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡോ. അർവിന്ദ് സുകുമാറിന്റെ നിർദ്ദേശപ്രകാരം വയനാട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.കെ.ജിജീഷിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ സലാം കെ.എ, സി.പി.ഒമാരായ ഷുക്കൂർ പി.എ, റിയാസ് എം.എസ്, ജബലു റഹ്‌മാൻ, വിനീഷ്.സി എന്നിവരടങ്ങിയ സംഘം മുംബൈയിലെ ഓശിവരായിൽ നിന്ന് സാഹസികമായി പിടിൂകൂടിയത്. ഇവരുടെ ബി.എം.ഡബ്ള്യു കാറും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഡിസംബറിൽ ബത്തേരി സ്വദേശിനിയ്ക്ക് ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മാസം 35,000 രൂപ ശമ്പളം നൽകുമെന്ന് വിശ്വസിപ്പിച്ച് വ്യാജ കമ്പനിയുടെ പേരിൽ ഡാറ്റാ എൻട്രി ജോലി ചെയ്യിപ്പിക്കുകയും തുടർന്ന് ശമ്പളം ലഭിക്കുന്നതിനായി രജിസ്‌ട്രേഷൻ ചാർജ്, വിവിധ നികുതികൾ, പ്രോസസിംഗ് ഫീ എന്നിവ അടയ്ക്കാൻ 13.50 ലക്ഷത്തോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അടപ്പിക്കുകയായിരുന്നു. പ്രതികളുടെ പക്കൽ നിന്ന് 5.35 ലക്ഷം രൂപയും കുറ്റകൃത്യം ചെയ്യാനായി ഉപയോഗിച്ച 13 മൊബൈൽ ഫോൺ, നിരവധി വ്യാജ സിം കാർഡുകൾ, 3 ലാപ് ടോപ്പ്, നിരവധി ഡെബിറ്റ് - ക്രെഡിറ്റ് കാർഡുകൾ, 10 ലക്ഷത്തോളം രൂപയുടെ ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക്, ചെക്ക് ബുക്ക് എന്നിവ കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |