ബാലരാമപുരം: ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടി പരിക്കേല്പിച്ചതിനെ തുടർന്ന് രണ്ടുപേർ അറസ്റ്റിലായി. തേമ്പാമുട്ടം സ്വദേശി ശ്രീക്കുട്ടനാണ് (26) വെട്ടേറ്റത്. വ്യാഴാഴ്ച രാവിലെ 8 ഓടെ തേമ്പാമൂട് ചാനൽപാലത്തിന് സമീപത്തുവച്ച് ബൈക്കിലെത്തിയ അക്രമികൾ വെട്ടി പരിക്കേല്പിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും അക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടിരുന്നു. തലയിലും കൈയിലും വയറിലും വെട്ടേറ്റു കിടന്ന ശ്രീക്കുട്ടനെ നാട്ടുകാരും പൊലീസും ചേർന്ന് ആദ്യം നെയ്യാറ്റിൻകര ഗവ. ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശ്രീക്കുട്ടന്റെ മൊഴിയിൽ നിന്ന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ച പൊലീസ്, ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തു. തേമ്പാമുട്ടം സ്വദേശികളായ രാജേഷ് (33), കണ്ണൻ (32) എന്നിവരെയാണ് ആട്ടറമൂലയ്ക്ക് സമീപത്തു നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരം എസ്.എച്ച്.ഒ ബിജുകുമാർ, എസ്.ഐ വിനോദ്, നെയ്യാറ്റിൻകര എസ്.ഐ സെൻന്തിൽ, സി.പി.ഒ രാകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തലേദിവസം നടന്ന ഒരു ബർത്ത്ഡേ പാർട്ടിക്കിടയിൽ ശ്രീകുട്ടനും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന്റെ വൈരാഗ്യത്തിലാണ് വെട്ടി പരിക്കേല്പിച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ രാജേഷ് എന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |