തൃശൂർ: കുതിരാനിലെ രണ്ടാം ടണൽ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. ഇന്നലെ ടണൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നെങ്കിലും അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ടണലിനകത്തെ പ്രവൃത്തികൾ അവസാനിച്ചെങ്കിലും കഴിഞ്ഞദിവസം ഉൾവശത്ത് രണ്ടാം ടണലിലേക്ക് പ്രവേശിക്കുന്നിടത്തെ കോൺക്രീറ്റിന്റെ അവശിഷ്ടങ്ങളും മറ്റും നീക്കിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഒരാഴ്ച കൂടി കഴിഞ്ഞതിനുശേഷമേ ടണൽ തുറക്കുന്നതിൽ അന്തിമ തീരുമാനമെടുക്കൂവെന്നാണ് സൂചന.
ടണൽ തുറക്കുന്നതിന് മുമ്പ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മന്ത്രി കെ. രാജനും സ്ഥലം സന്ദർശിച്ചേക്കും. നിർമ്മാണം പൂർത്തിയായെന്ന് കാണിച്ച് കരാർ കമ്പനി ദേശീയപാത അധികൃതർക്ക് റിപ്പോർട്ട് കൈമാറിയെങ്കിലും സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചശേഷം ടണൽ തുറന്നാൽ മതിയെന്നാണ് തീരുമാനം.
കഴിഞ്ഞ ദിവസം ടണൽ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്ന നോഡൽ ഓഫീസർ എസ്. ഷാനവാസ് സ്ഥലത്തെത്തി പുരോഗതി വിലയിരുത്തിയിരുന്നു.
രണ്ടാം തുരങ്കം തുറക്കുന്നതിന് മുമ്പ് ട്രയൽ റൺ നടത്തിയേക്കും. നേരത്തെ ഫയർ ആൻഡ് സേഫ്ടി വിഭാഗം പരിശോധന നടത്തി സുരക്ഷാ സർട്ടിഫിക്കറ്റ് കൈമാറിയിരുന്നു. രണ്ടാം തുരങ്കത്തിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക റോഡ് നിർമ്മിച്ചു കഴിഞ്ഞു. മേൽപ്പാലവും പുതിയറോഡും നിർമ്മിക്കുന്നത് വരെ ഈ റോഡ് ഉപയോഗിക്കും. ഒന്നാം ടണലിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിടുകയാണ് ഇപ്പോൾ ചെയ്യുന്നത്. രണ്ടാം ടണൽ തുറക്കുന്നതോടെ തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ രണ്ടാം ടണലിലൂടെയാകും കടത്തി വിടുക.
രണ്ട് തുരങ്കവും തുറന്നുകഴിഞ്ഞാൽ പുതിയറോഡിന്റെ നിർമ്മാണം വേഗത്തിലാക്കാൻ സാധിക്കുമെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു. ആദ്യതുരങ്കം ജൂലായ് 31നാണ് തുറന്നത്. രണ്ടാം തുരങ്കം മാർച്ച് അവസാനത്തോടെ തുറക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ മന്ത്രിതല ഇടപെടൽ വരെയുണ്ടായതോടെ പ്രവൃത്തികൾക്ക് വേഗമേറി. നോഡൽ ഓഫീസർ എസ്. ഷാനവാസ് എല്ലാ ആഴ്ചയും പുരോഗതി സംബന്ധിച്ച റിപ്പോർട്ട് കൈമാറിയിരുന്നു. മന്ത്രി കെ. രാജന്റെയും കളക്ടർ ഹരിത വി. കുമാറിന്റെയും ഇടപെടലുകളും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |