SignIn
Kerala Kaumudi Online
Saturday, 20 April 2024 12.05 AM IST

ചുവപ്പിൽ മുങ്ങി പാറശാല, സി.പി.എം ജില്ലാ സമ്മേളനത്തിന് പകിട്ടാർന്ന തുടക്കം

cpm-central-committe

പാറശാല (തിരുവനന്തപുരം): പാറശാല പട്ടണത്തെ ചുവപ്പിൽ കുളിപ്പിച്ച് സി.പി.എം ജില്ലാ സമ്മേളനത്തിന് കൊടിയുയർന്നു. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനമാണ് പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ കാട്ടാക്കട ശശി നഗറിൽ ഇന്നലെ തുടക്കം കുറിച്ചത്. പ്രതിനിധി സമ്മേളനം മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇന്നും നാളെയും സമ്മേളനം തുടരും.നാളെയാണ് പുതിയ ജില്ലാകമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കുക.

പാറശാല ആശുപത്രി ജംഗ്ഷൻ തൊട്ട് പ്രതിനിധി സമ്മേളന നഗരിയായ ജയമഹേഷ് ഓഡിറ്റോറിയം വരെ പൂർണമായും ചുവപ്പ് കൊടിതോരണങ്ങളാൽ അലങ്കരിച്ചിരിക്കുകയാണ്. പ്രദേശമാകെ ഉത്സവച്ഛായ പകർന്നാണ് ജില്ലാ സമ്മേളനം.

പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ രാവിലെ പ്രതിനിധികൾ പാറശാല ഗാന്ധിപാർക്കിൽ തയ്യാറാക്കിയ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ചുവപ്പു വോളന്റിയർമാരുടെ മാർച്ചും ബാൻഡ്മേളവും പകിട്ടേകി. തുടർന്ന് സമ്മേളനനഗരിയായ കാട്ടാക്കട ശശി നഗറിൽ മുതിർന്ന നേതാവ് പട്ടം വാമദേവൻ നായർ പതാക ഉയർത്തി.നേതാക്കളും പ്രതിനിധികളും അഭിവാദ്യമർപ്പിച്ചു.

ഉദ്ഘാടന സമ്മേളനത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായ വി.ശിവൻകുട്ടിയായിരുന്നു താത്കാലിക അദ്ധ്യക്ഷൻ.പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ,എ.കെ.ബാലൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വിജയകുമാർ,കടകംപള്ളി സുരേന്ദ്രൻ,കോലിയക്കോട് കൃഷ്ണൻ നായർ,ടി.എൻ. സീമ എന്നിവരും ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളും വേദിയിലുണ്ടായി.

പുത്തൻകട വിജയൻ സ്വാഗതം പറഞ്ഞു.സി. ജയൻ ബാബു രക്തസാക്ഷി പ്രമേയവും സി.അജയകുമാർ അനുസ്മരണപ്രമേയവും ആർ.രാമു അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഉദ്ഘാടന സമ്മേളനം അവസാനിച്ച ശേഷം മുഖ്യമന്ത്രി പ്രതിനിധികളെ മാത്രമായി അഭിസംബോധന ചെയ്തു.തുടർന്ന് അദ്ദേഹം മടങ്ങി.കോടിയേരി ബാലകൃഷ്ണൻ മൂന്ന് ദിവസവും സമ്മേളനവേദിയിലുണ്ടാകും.

പൊതുസമ്മേളനം ഒഴിവാക്കി, പകരം ഓൺലൈനിൽ

ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നേരത്തേ നിശ്ചയിച്ചിരുന്ന പൊതുസമ്മേളനം ഒഴിവാക്കി.പകരം നാളെ വൈകിട്ട് 4ന് ഓൺലൈനിലാകും സമാപന പൊതുസമ്മേളനം.സമ്മേളന നഗറിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടന പ്രസംഗം നടത്തും.ജില്ലയിലെ 2500 കേന്ദ്രങ്ങളിലിരുന്ന് പ്രവർത്തകർ ഓൺലൈൻ വഴി സമ്മേളനം വീക്ഷിക്കും.കൊവിഡ് വ്യാപനം കണക്കിലെടുത്താണ് പൊതുസമ്മേളനം ഒഴിവാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.