തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളവരുമായി വിധിച്ച് നൂറ്റാണ്ടുകളായി ആട്ടിയകറ്റപ്പെട്ടിരുന്ന സംസ്ഥാനത്ത് പിന്നാക്ക-അധ:സ്ഥിത ജനകോടികൾക്ക് ക്ഷേത്രപ്രവേശനവും വിദ്യാലയപ്രവേശനവും പൊതുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യവും ലഭിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളിലാണ്. ഇരുട്ടിലാണ്ടു കിടന്ന വലിയൊരു ജനവിഭാഗത്തെ അക്ഷരവെളിച്ചത്തിലേക്ക് നയിക്കുന്നതിലും ആത്മാഭിമാനവും അവകാശബോധവും ഉള്ളവരാക്കി മാറ്റുന്നതിലും നവോത്ഥാന കേരളത്തിന്റെ നായകരായ ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാ അയ്യങ്കാളിയുടെയും ഉദ്ബോധനങ്ങളും കർമ്മങ്ങളും വഹിച്ച പങ്ക് നിസ്തുലമാണ്. ഈ ജനവിഭാഗങ്ങൾക്ക് സംവരണത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെയും സർക്കാർ ഉദ്യോഗങ്ങളുടെയും വാതിലുകൾ തുറക്കപ്പെട്ടതും നീണ്ടകാലത്തെ പോരാട്ടങ്ങളിലൂടെയാണ്. ഇങ്ങനെ നേടിയെടുത്ത തുച്ഛമായ ആനുകൂല്യങ്ങൾ പോലും അവർക്ക് യഥാസമയം നൽകാതിരിക്കുകയും സർക്കാരാഫീസുകൾ കയറിയിറങ്ങുന്ന ദരിദ്ര നാരായണന്മാരുടെ കണ്ണീരിൽ ആനന്ദം കൊള്ളുകയും ചെയ്യുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, സിവിൽ സർവീസിന്റെ എക്കാലത്തെയും ശാപമാണ്. രാമനാണ്ടാലും രാവണനാണ്ടാലും അവർക്ക് കുലുക്കമില്ല. സംഘടനാ ശക്തിയിലൂടെ സ്വന്തം അവകാശങ്ങൾ നേടിയെടുക്കുമ്പോൾ തന്നെ, ജനങ്ങളോടുള്ള കടമയും ഉത്തരവാദിത്തവും അവരിൽ ചിലരെങ്കിലും മറക്കുന്നു. അത്തരം നിരുത്തരവാദിത്തത്തിന്റെ ഉദാഹരണമാണ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനുള്ള സംസ്ഥാനത്തെ പിന്നാക്ക വിഭാഗക്കാരായ വിദ്യാർത്ഥികളുടെ രണ്ടര ലക്ഷത്തിൽപ്പരം അപേക്ഷകൾ ബന്ധപ്പെട്ടവർ കൈക്കൊള്ളാതെ വഴിയാധാരമായ സംഭവം.
ഹയർ സെക്കൻഡറി മുതൽ ബിരുദാനന്തര ബിരുദം വരെയും എൻജിനിയറിംഗ്,സാങ്കേതിക കോഴ്സുകളിലും ഈ വർഷം പ്രവേശനം നേടിയ എസ്.ഇ.ബി.സി, ഒ.ബി.സി, ഒ.ഇ.സി വിദ്യാർത്ഥികളുടെ അപേക്ഷകൾക്ക് നേരിട്ട ഈ ദുർഗതിയുടെ വിശദാംശങ്ങൾ കഴിഞ്ഞദിവസം കേരളകൗമുദി മുഖ്യവാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. ഇവരുടേത് ഉൾപ്പെടെ,പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി പ്രതിവർഷം ലഭിക്കുന്ന അഞ്ചുലക്ഷത്തോളം
അപേക്ഷകൾ കഴിഞ്ഞവർഷം വരെ പട്ടികജാതി വികസനവകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. ഇതിനുമാത്രം വകുപ്പ് ഡയറക്ടറേറ്റിലും 14 ജില്ലാ ഓഫീസുകളിലുമായി നൂറോളം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പത്തുവർഷം മുമ്പ് രൂപീകരിച്ച സംസ്ഥാന പിന്നാക്കവിഭാഗ ക്ഷേമവകുപ്പ് ഇനിയും
സ്വന്തം കാലിൽ നില്‌ക്കാനാവാതെ തളർന്ന് കിടപ്പാണ്. പിന്നാക്ക വിഭാഗത്തിന് പ്രത്യേക വകുപ്പുള്ളതിനാൽ ഇനി മുതൽ തങ്ങൾ പിന്നാക്ക വിദ്യാർത്ഥികളുടെ അപേക്ഷകൾ കൈപ്പറ്റില്ലെന്ന പട്ടികജാതി വികസനവകുപ്പ് മേധാവികളുടെ ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ സമീപനമാണ് ഇപ്പോൾ പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. പിന്നാക്കക്കാരായ വിദ്യാർത്ഥികളുടെ അപേക്ഷകളുമായി എത്തുന്നവരെ അവർ നിർദ്ദാക്ഷിണ്യം മടക്കി വിടുകയാണ്. നിലവിലെ സ്ഥിതി തുടരാൻ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം വകുപ്പ് സെക്രട്ടറി കഴിഞ്ഞ സെപ്തംബർ 16 ന് ഇറക്കിയ ഉത്തരവും പാലിക്കപ്പെടുന്നില്ല.
2011ൽ രൂപീകൃതമായ പിന്നാക്കവിഭാഗ വികസനവകുപ്പിന് ഇനിയും ജില്ലാ ഓഫീസുകളായിട്ടില്ല. തിരുവനന്തപുരത്തെ ഡയറക്ടറേറ്റിലും നാല് മേഖലാ ഓഫീസുകളിലുമായി 12 ക്ലർക്കുമാർ ഉൾപ്പെടെ 32 ജീവനക്കാർ മാത്രം. ഈ വർഷത്തെ മെഡിക്കൽ പ്രവേശനംകൂടി കഴിയുന്നതോടെ, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനുള്ള പിന്നാക്കവിദ്യാർത്ഥികളുടെ എണ്ണം മൂന്നരലക്ഷം കവിയും. സർക്കാരിന്റെ ധനസഹായം മാത്രം പ്രതീക്ഷിച്ച് ഹോസ്റ്റലുകളിൽ ഉൾപ്പെടെ നിന്ന് പഠിക്കുന്ന നിർദ്ധനരായ നിരവധി പിന്നാക്ക വിദ്യാർത്ഥികളുടെ അപേക്ഷകളും വഴിയാധാരമായിരിക്കുകയാണ്.
അവരുടെയും മാതാപിതാക്കളുടെയും കണ്ണീർ ഇനിയും വീഴാൻ ഇടയായിക്കൂടാ.
സംഘടനാ ബലത്തിന്റെയും മറ്റും പേരിൽ ധാർഷ്ഠ്യം തുടരുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിറുത്താനും, ഊർദ്ധശ്വാസം വലിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിന് ജീവവായുവും പുതുരക്തവും പകരാനും സർക്കാർ സത്വര നടപടികളെടുക്കുമെന്ന് പ്രത്യാശിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |