തിരുവനന്തപുരം: എസ് എഫ് ഐ പ്രവർത്തകൻ ധീരജ് വധക്കേസിൽ അറസ്റ്റിലായ അഞ്ചുപേരും നിരപരാധികളാണെന്ന് ആവർത്തിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ധീരജിനെ കുത്തിയത് ആരെന്ന് ദൃക്സാക്ഷികൾക്ക് പറയാനാകുന്നില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
നിഖിൽ പൈലി ധീരജിനെ കുത്തിയത് ആരും കണ്ടിട്ടില്ല. രക്ഷപ്പെടാൻ വേണ്ടിയാണ് നിഖിൽ ഓടിയത്. നിഖിലാണ് കുത്തിയതെന്ന് ബോധ്യമാകാത്തത് കൊണ്ടാണ് അപലപിക്കാത്തത്. പ്രതികൾക്ക് എല്ലാ നിയമ സഹായവും നൽകും. കുത്തിയത് ആരെന്ന് പൊലീസ് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിഖിൽ പൈലിയെ എസ്എഫ്ഐ പ്രവർത്തകർ ഓടിച്ചു. അതിനിടെ ധീരജ് ഇടി കൊണ്ട് വീണുവെന്നാണ് മൊഴി, ആര് കുത്തി എന്ന് പറയുന്നില്ല. ഇത് എങ്ങനെയാണ് കെഎസ്‍യുവിന്റെ തലയിൽ വരുന്നുവെന്ന് കെ സുധാകരൻ ചോദിച്ചു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ കരുവാണ് ആ കുട്ടി. ഒരു ജീവൻ പൊലിഞ്ഞത് ദുഃഖകരമായ സംഭവമാണ്. ആ കുടുംബത്തെ തള്ളിപ്പറയില്ല. തന്റെ മനസ് കല്ലും ഇരുമ്പുമല്ല, മനുഷ്യത്വം സൂക്ഷിക്കുന്ന മനുഷ്യനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ നേതൃത്വത്തിൽ മരണത്തിലും ആഘോഷം നടക്കുകയാണ്. മരിച്ച ഉടൻ ശവകുടീരം കെട്ടാൻ എട്ട് സെന്റ് സ്ഥലം വാങ്ങി ആഘോഷമാക്കാൻ ശ്രമിച്ചു. അവിടെ മാത്രമല്ല ആഘോഷം, തിരുവാതിര നടത്തി പിണറായിയെ പുകഴ്ത്തിയെന്നും കെ സുധാകരൻ വിമർശിച്ചു. സിപിഎം ഭരണത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് 54 കൊലപാതകമുണ്ടായി. ഇതിൽ 28 എണ്ണത്തിൽ സിപിഎമ്മാണ് പ്രതിയായത്. 12 എണ്ണത്തിൽ ബിജെപി പ്രതികളാണ്. ഒരു കേസ് ലീഗും. ധീരജ് കേസ് മാത്രമാണ് കോൺഗ്രസിൻ്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധീരജിനെ ഉടനെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാവാത്ത പൊലീസ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |