കോട്ടയം: തലമുറമാറ്റത്തിന് തുടക്കമിട്ട് സി.പി.എമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റി. 38 അംഗ കമ്മിറ്റിയിൽ ജില്ലാ സെക്രട്ടേറിയറ്റിൽ മൂന്നും കമ്മിറ്റിയിൽ പത്തും പുതുമുഖങ്ങളെ ഉൾപ്പെടുത്തി. സെക്രട്ടറിയായി എ.വി.റസൽ തുടരുമെന്ന് ഉറപ്പായിരുന്നു. ഇത്രയധികം പുതുമുഖങ്ങൾ വന്നത് പാർട്ടിക്കും കൂടുതൽ ഉണർവായി.
വി.എൻ.വാസവനും എം.പി. ജോസഫും സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവായിരുന്നു. 11 പേർ ഒഴിവായപ്പോഴാണ് പുതുതായി പത്ത് പേർ തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ 39 അംഗ കമ്മിറ്റി 38 ആയി . കെ.സുരേഷ് കുറുപ്പ്, പി.കെ. ഹരികുമാർ, സി.ജെ. ജോസഫ്, ടി.ആർ. രഘുനാഥൻ, കെ.എം. രാധാകൃഷ്ണൻ, ലാലിച്ചൻ ജോർജ് എന്നിവർ സെക്രട്ടേറിയറ്റ് അംഗങ്ങളായി തുടരും.
ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി സജേഷ് ശശി, പ്രസിഡന്റ് കെ.ആർ. അജയ്, സി.പി.എം. തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. ശെൽവരാജ്, വിഭാഗീയതയുടെ പേരിൽ മുമ്പ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട മുൻ കോട്ടയം ഏരിയാ സെക്രട്ടറി സി.എൻ. സത്യനേശൻ, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി. ബിന്ദു, സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി കെ.പി. പ്രശാന്ത്, വാഴൂർ ഏരിയാ സെക്രട്ടറി വി.ജി.ലാൽ, ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ് ഷമീം അഹമ്മദ്, ഡോ. പി.കെ. പത്മകുമാർ, വൈക്കം ഏരിയാ സെക്രട്ടറി അരുണൻ എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ. കോട്ടയം നഗരസഭാ മുൻ ചെയർമാൻ പി.ജെ. വറുഗീസ്, സി.പി.എം. മുൻ ഏറ്റുമാനൂർ ഏരിയാ സെക്രട്ടി കെ.എൻ. രവി,ആർ.ടി. മധുസൂദനൻ, വി.പി. ഇസ്മയിൽ, വി.പി. ഇബ്രാഹിം തുടങ്ങിയ എന്നിവരെ ഒഴിവാക്കി. സെക്രട്ടേറിയറ്റിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്നാണ് കൃഷ്ണ കുമാരി രാജശേഖരന് നറുക്കുവീണത്. പൂർണമായും തർക്കങ്ങളില്ലാതെയാണ് ഇക്കുറി തിരഞ്ഞെടുപ്പ് നടന്നത്.
വനിതകൾ: ജില്ലാ കമ്മിറ്റിയിൽ -4, സെക്രട്ടേറിയറ്റിൽ-1
പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങൾ
കെ. അനിൽകുമാർ, കൃഷ്ണകുമാരി രാജശേഖരൻ, റെജി സഖറിയ
ജോസിന്റെ പരാജയത്തിൽ വീഴ്ചയില്ല
പാലായിൽ ജോസ് കെ.മാണിയുടെ പരാജയത്തിൽ പാർട്ടിക്ക് വീഴ്ചയുണ്ടായില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസൽ പറഞ്ഞു. '' പാലായിലേത് പ്രത്യേക സാഹചര്യമായിരുന്നു. അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് പ്രവർത്തനം വിപുലമാക്കും. ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും. കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടും. കെ- റെയിലിന്റെ ആവശ്യകത വിശദീകരിക്കുന്ന ഒരു ലക്ഷം ലഘുലേഖകൾ പദ്ധതി പ്രദേശത്ത് വിതരണം ചെയ്ത് ആളുകളെ ബോധവാൻമാരാക്കും. കൂട്ടിക്കൽ മേഖലയിൽ 30 വീടുകൾ നിർമിച്ച് നൽകും''- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |