കൊല്ലം: ചാത്തന്നൂർ ഭൂതനാഥ ക്ഷേത്രത്തിന് സമീപം 'സ്മൃതി' എന്നപേരിൽ ക്ലിനിക്ക് സ്ഥാപിച്ച് പൈൽസ്, ഫിസ്റ്റുല ചികിത്സകൾ നടത്തിയിരുന്ന, അന്യസംസ്ഥാനക്കാരനായ വ്യാജ ഡോക്ടർ പിടിയിൽ. പത്താംക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള കൊൽക്കത്ത സ്വദേശി കമൽ സർക്കരിനെയാണ് (47) ഇന്നലെ രാവിലെ 11.30ന് ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 1000 മുതൽ 10,000 രൂപവരെ ഫീസ് വാങ്ങിയിരുന്ന ഇയാൾക്ക് ഇരയായത് നിരവധി പേരാണ്. 2014ൽ തിരുമുക്കിൽ ക്ളിനിക്ക് സ്ഥാപിച്ച് വ്യാജ ചികിത്സ നടത്തുന്നതിനിടെ ഇയാൾ പിടിയിലായിരുന്നു.
2017ൽ ആണ് ക്ളിനിക്ക് സ്ഥാപിച്ചത്. വ്യാജനാണെന്ന വിവരത്തെ തുടർന്ന് ചാത്തന്നൂർ മെഡിക്കൽ ഓഫീസർ എൻ.ബി വിനോദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഷാനി, ഡ്രൈവർ സന്തോഷ് എന്നിവർ ഇയാളെ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു. സന്തോഷ് രോഗിയായി ക്ലിനിക്കിൽ എത്തിയെങ്കിലും സംശയത്തെ തുടർന്ന് ചികിത്സിക്കാൻ ഇയാൾ തയ്യാറായില്ല. തുടർന്ന് ഇന്നലെ രാവിലെ ഇവർ മൂവരും ക്ലിനിക്കിലെത്തി രേഖകൾ പരിശോധിക്കുകയായിരുന്നു. മാതാപിതാക്കൾ പാരമ്പര്യ ചികിത്സകരാണെന്നത് മാത്രമാണ് ഇയാൾക്ക് ചികിത്സയുമായുള്ള ബന്ധം. ചികിത്സാ രേഖകൾ പരിശോധിച്ചപ്പോഴാണ് പറ്റിക്കലിന് ഇരയാവരുടെ വിവരം ലഭിച്ചത്. മെഡിക്കൽ ഓഫീസർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ചാത്തന്നൂർ ഇൻസ്‌പെക്ടർ ജസ്റ്റിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രേഖകളും മെഡിക്കൽ ഉപകരണങ്ങളും പിടിച്ചെടുത്തു.
2014ലെ കേസ് പരവൂർ കോടതിയിൽ നടക്കുകയാണ്. ഒരുമാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷം 2017 വരെ മൈക്കാടുപണിക്ക് പോവുകയായിരുന്നു. പോകുകയായിരുന്നു. വരുമാനം കുറവായതിനാലാണ് വീണ്ടും ഡോക്ടറുടെ വേഷമിട്ടതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |