നൊവാക്ക് ജോക്കോവിച്ചിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണിക്കുന്നു
ആസ്ട്രേലിയൻ ഓപ്പണിന് നാളെ തുടക്കമാകും
മെൽബൺ : കൊവിഡ് വാക്സിനേഷൻ കൂടാതെ ആസ്ട്രേലിയയിൽ കളിക്കാനെത്തിയതിന്റെ പേരിൽ കുടിയേറ്റകാര്യ മന്ത്രി തന്റെ വിസ റദ്ദാക്കിയതിനെതിരെ ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക്ക് ജോക്കോവിച്ച് നൽകിയ അപ്പീൽ ആസ്ട്രേലിയൻ ഫെഡറൽ കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസടക്കം മൂന്ന് ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. ഇത് അന്തിമവിധിയായിരിക്കുമെന്നതിനാൽ ഇരുകൂട്ടർക്കും പിന്നെ അപ്പീൽ നൽകാനാവില്ല. നാളെ ആസ്ട്രേലിയൻ ഒാപ്പണിന് തുടക്കമാവുന്ന സാഹചര്യത്തിൽ ഇന്ന് അനുകൂലവിധി ലഭിച്ചാലേ നൊവാക്കിന് കളത്തിലിറങ്ങാൻ കഴിയുകയുള്ളൂ.
വാക്സിനെടുക്കാതെ ആസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനായി വന്ന ജോക്കോവിച്ചിന്റെ വിസ മെൽബൺ വിമാനത്താവളത്തിൽവച്ച് റദ്ദാക്കിയിരുന്നു. തുടർന്ന് അദ്ദേഹത്തെ അഭയാർഥികളെ താമസിപ്പിക്കുന്ന ഹോട്ടലിലേക്കുമാറ്റി.തുടർന്ന് കോടതിയെ സമീപിച്ച നൊവാക്ക് അനുകൂല വിധി സമ്പാദിച്ചിരുന്നു. എന്നാൽ ജോക്കോവിച്ചിന്റെ വിസ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കുകയായിരുന്നു. മൂന്നു വർഷത്തേക്ക് ആസ്ട്രേലിയയിൽ പ്രവേശിക്കുന്നതിന് വിലക്കുമേർപ്പെടുത്തി.
കൊവിഡ് വാക്സിൻ എടുക്കാതെ ആസ്ട്രേലിയയിൽ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരെ നടപടിയെടുത്തതെന്നും പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും കുടിയേറ്റ മന്ത്രി അലെക്സ് ഹോക് വ്യക്തമാക്കിയിരുന്നു. ആസ്ട്രേലിയൻ ഓപ്പൺ അധികൃതർ ടൂർണമെന്റിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി സീഡിംഗും മത്സരക്രമവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുടിയേറ്റ മന്ത്രാലയത്തിന്റെ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |