തിരുവനന്തപുരം: കഴിഞ്ഞ വർഷം കൊവിഡ് കാലത്ത് പൊതുപരീക്ഷകൾ വിജയകരമായി നടത്തിയ പശ്ചാത്തലത്തിൽ ഇക്കുറി മാർച്ചിൽത്തന്നെ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾ നടത്തും. കൊവിഡ് രൂക്ഷമാവുന്ന സാഹചര്യം ബാധിക്കില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ പ്രതീക്ഷ.
എസ്.എസ്.എൽ.സി സിലബസ് ഫെബ്രുവരി ആദ്യവാരവും പ്ലസ് ടുവിന്റേത് ഫെബ്രുവരി അവസാന വാരവും പൂർത്തിയാക്കുന്ന രീതിയിൽ ഡിജിറ്റൽ ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കും. പരീക്ഷയ്ക്കായുള്ള ഫോക്കസ് ഏരിയ നൽകിക്കഴിഞ്ഞു.
തിങ്കളാഴ്ച നടക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിനുശേഷം പുതുക്കിയ മാർഗ്ഗരേഖ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരീക്ഷാ തീയതികളിൽ മാറ്റമില്ല. 10,11,12 ക്ളാസുകളിലെ കുട്ടികൾക്ക് സ്‌കൂളിൽ ആരോഗ്യ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും.
അതേസമയം, ഓൺ ലൈനിലും സ്കൂളിലെ ക്ളാസിലും അടക്കം പാഠ്യഭാഗത്തിന്റെ നാലിലൊന്നും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ധ്യാപക സംഘടനകൾ പറയുന്നു. ജനുവരി 22ന് പ്ളസ് ടു മോഡൽ പരീക്ഷ ആരംഭിക്കുകയാണ്.
പരീക്ഷയിൽ ഊന്നൽ കൊടുക്കേണ്ട പാഠ്യഭാഗവും (ഫോക്കസ് ഏരിയ) ആനുപാതികമായ ചോദ്യങ്ങളും പൊരുത്തപ്പെടുന്നില്ലെന്ന് പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ പറയുന്നു. ചോദ്യപേപ്പറിന്റെ പാറ്റേൺ പുറത്തുവന്നതോടെയാണ് പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടത്. ഫോക്കസ് ഏരിയയിലെ ഉത്തരങ്ങളിലൂടെ മാത്രം എഴുപത് ശതമാനത്തിലേറെ മാർക്ക് നേടാൻ കഴിയേണ്ടതാണ്. ഇത്തവണത്തെ ചോദ്യപേപ്പർ പാറ്റേൺ പ്രകാരം നോൺ ഫോക്കസ് ഏരിയയിലെ ചാേദ്യങ്ങൾക്ക് നിർബന്ധമായും ഉത്തരം എഴുതണം. ഫോക്കസ് ഏരിയയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന വിദ്യാർത്ഥികൾക്ക് അതിലെ മാർക്കുകൊണ്ട് മാത്രം ഉയർന്ന മാർക്ക് കിട്ടാതെ വരും.
ചോയിസ് ഇല്ലാതെ നോൺ ഫോക്കസ്
കുട്ടികൾക്ക് എ പ്ളസും എയുമൊക്കെ സ്‌കോർ ചെയ്യണമെങ്കിൽ ഫോക്കസ് ഏരിയയ്ക്ക് പുറത്തുനിന്ന് 24 മാർക്ക് കൂടി നേടിയേ തീരൂ. ഫോക്കസ് ഏരിയയിലെ ചോദ്യങ്ങൾക്ക് ചോയിസ് ഉണ്ടെങ്കിലും നോൺ ഫോക്കസിൽ അതില്ല. ക്ളാസ് തുടങ്ങാൻ വൈകിയതിനാൽ തന്നെ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും കൂടുതൽ ചോദ്യങ്ങളെന്നാണ് സർക്കാർ ആദ്യം മാർഗനിർദ്ദേശമിറക്കിയത്. നോൺ ഫോക്കസ് ഏരിയയിൽ ചോയിസും ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു.
നിശ്ചയിക്കുന്നത് എസ്.സി.ഇ.ആർ.ടി
ഓരോ വിഷയത്തിന്റെയും 60 മുതൽ 80 ശതമാനം വരെയാണ് ഫോക്കസ് ഏരിയ. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് എസ്.സി.ഇ.ആർ.ടിയാണ് ഇതു നിർണയിക്കുന്നത്. അത് അംഗീകരിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇക്കുറിയും ഇതേ രീതി തന്നെയാണെന്ന് എൻ.സി.ഇ.ആർ.ടി ഡയറക്ടർ ജയപ്രകാശ് പറഞ്ഞു. www.hsslive.in, dhsekerala സൈറ്റുകളിൽ ഇത് ലഭ്യമാണ്.
`ആശങ്കയുടെ കാര്യമില്ല. സർക്കാർ ഉത്തരവ് പ്രകാരമാണ് ചോദ്യപേപ്പർ തയാറാക്കുന്നത്.'
-ഡോ. എസ്.എസ്. വിവേകാനന്ദൻ,
പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ
`ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയേ ചോദ്യപേപ്പർ തയാറാക്കാവൂ. ഇപ്പോഴത്തെ തീരുമാനത്തിനു പിന്നിൽ സ്വാശ്രയ ലോബിയാണ്.'
-എസ്.മനോജ്,
ജനറൽ സെക്രട്ടറി,
എ.എച്ച്.എസ്.ടി.എ
`ഫോക്കസ് ഏരിയ തന്നെ പുനരാലോചിക്കണമെന്ന് പറഞ്ഞ് നേരത്തേ വിദ്യാഭ്യാസവകുപ്പിന് രേഖാമൂലം കത്ത് നൽകിയിരുന്നതാണ്.'
എം. സലാഹുദ്ദീൻ,
പ്രസിഡന്റ്, കെ.പി.എസ്.ടി.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |