തിരുവനന്തപുരം: കെ.റെയിൽ പദ്ധതിക്കായി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ഡി.പി.ആർ അശാസ്ത്രീയവും അപൂർണവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഡി.പി.ആർ തയാറാക്കിയ ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധി തന്നെ റിപ്പോർട്ട് തട്ടിക്കൂട്ടിയതാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങളോ സർവേയോ നടത്താതെ എങ്ങനെയാണ് ഡി.പി.ആർ തയാറാക്കുന്നത്? കെ റെയിലിന്റെ 55 ശതമാനം 292 കിലോമീറ്റർ ദൂരം പ്രളയ നിരപ്പിനെക്കാൾ ഒരു മീറ്റർ മുതൽ ഒൻപത് മീറ്റർ വരെ ഉയരത്തിൽ 30 മുതൽ 50 അടി ഉയരത്തിലാണ് എംബാങ്ക്‌മെന്റ് സ്ഥാപിക്കുന്നത്. ഇതു കോട്ടപോലെ കല്ലും മണലും വച്ച് നിർമ്മിക്കണം. ബാക്കി സ്ഥലത്ത് ഇരുവശങ്ങളിലുമായി മതിൽ പണിയണം. ഇതിനാവശ്യമായ പ്രകൃതിവിഭവങ്ങൾ മദ്ധ്യ കേരളത്തിൽ ഉണ്ടെന്നാണ് ഡി.പി.ആറിൽ പറയുന്നത്. ഡി.പി.ആറിൽ പറയുന്നതിന് വിരുദ്ധമായി, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കല്ലും മണ്ണും ട്രെയിനിൽ കൊണ്ടു വരുമെന്നാണ് കെ റെയിൽ എം.ഡി പറയുന്നത്. ഇതിന് എത്ര ടൺ പ്രകൃതി വിഭവങ്ങൾ വേണമെന്ന കണക്കു പോലും സർക്കാരിന്റെ കൈയ്യിലില്ല.
കെ.റെയിൽ അധികൃതരോട് റെയിൽവേ ബോർഡ് പ്രതിനിധികൾ ഉന്നയിച്ച ചോദ്യങ്ങൾ തന്നെയാണ് പ്രതിപക്ഷവും ചോദിച്ചത്. ഡാറ്റാ തിരിമറി നടത്തി ജപ്പാനിലെ ജൈക്കയിൽ നിന്നും ലോൺ തട്ടിക്കൂട്ടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.
മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ പ്രതിരോധ വിവരങ്ങൾ അടങ്ങിയ രഹസ്യരേഖയാണെന്നാണ് മുഖ്യവിവരാവകാശ കമ്മിഷണർ പറഞ്ഞത്. അൻവർ സാദത്ത് എം.എൽ.എ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയപ്പോഴാണ് ഡി.പി.ആർ പുറത്തുവന്നത്. ഇപ്പോൾ രഹസ്യ സ്വഭാവം എവിടെപ്പോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |