തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിലേക്കാൾ 40 ശതമാനം വരെ വേഗം കുറച്ച് ട്രെയിനുകളോടുന്ന കേരളത്തിൽ നിലവിലെ പാളങ്ങൾ വികസിപ്പിച്ച് അതിവേഗത്തിൽ ട്രെയിനോടിക്കുക അസാദ്ധ്യമാണെന്ന് സിൽവർലൈനിന്റെ ഡി.പി.ആറിൽ പറയുന്നു. നിലവിലെ പാളങ്ങൾ വളവുകളും കയറ്റങ്ങളും തിരക്കും (ഹെവി ട്രാഫിക്) കാരണം വേഗമേറിയ യാത്രയ്ക്ക് പറ്റിയതല്ല. പ്രധാന നഗരങ്ങളിൽ റെയിൽ, ദേശീയപാതാ വികസനത്തിന് സ്ഥലം ലഭ്യമല്ല. ഭൂമിയേറ്റെടുക്കലിന് വൻ എതിർപ്പുമാണ്. സുരക്ഷിതവും അനായാസവും വിശ്വസനീയവുമായ യാത്രാസംവിധാനമായ സിൽവർലൈനിന് ദേശീയപാതയേക്കാൾ കുറച്ച് ഭൂമിയേറ്റെടുത്താൽ മതി.
റോഡ് വികസനത്തിനും പരിധിയുണ്ട്. 1,782കിമി ദേശീയപാതയിൽ 12 ശതമാനം മാത്രമാണ് നാലുവരിപ്പാത. തിരക്കേറിയ ദേശീയ-സംസ്ഥാന പാതകൾ ആകെ റോഡുകളുടെ എട്ട് ശതമാനം മാത്രമാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ 12.4 ശതമാനവും കൊച്ചിയിൽ 7.7ശതമാനവും അന്താരാഷ്ട്ര യാത്രക്കാർ വർദ്ധിക്കുന്നു. ആഭ്യന്തര യാത്രക്കാരുടെ വർദ്ധന 26 ശതമാനമാണ്. അതിനനുസരിച്ച് സംസ്ഥാനത്തെ യാത്രാസംവിധാനം വളർന്നിട്ടില്ല. ഗതാഗതസൗകര്യങ്ങൾ കൂടിയാൽ പുതിയ ടൂറിസം സങ്കേതങ്ങളുണ്ടാവുകയും ആ മേഖല വളരുകയും ചെയ്യും.
2018മാർച്ചിലെ കണക്കുപ്രകാരം കേരളത്തിൽ ആയിരം ആളുകൾക്ക് 361 വാഹനങ്ങളുണ്ട്. രാജ്യത്ത് ഇത് 18 മാത്രമാണ്. ചൈനയിൽ 47, അമേരിക്കയിൽ 507 ഇങ്ങനെയാണ് കണക്ക്. നിത്യേന 2774 വാഹനങ്ങൾ പുതുതായി റോഡിലിറങ്ങുന്നു.
വാഹന അപകടങ്ങളുടെ എണ്ണവും കൂടുകയാണ്. 2010ൽ 35,633 അപകടങ്ങളുണ്ടായെങ്കിൽ 2018ൽ 38734 ആയി. വലിയ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പോലും കേരളത്തേക്കാൾ കുറച്ച് വാഹനാപകടങ്ങളേയുള്ളൂ.
2009-10 ബഡ്ജറ്രിൽ പ്രഖ്യാപിച്ചതാണെങ്കിലും 90,663 കോടി ചെലവും ഉയർന്ന ടിക്കറ്റ് നിരക്കുമുള്ള അതിവേഗ റെയിൽ പദ്ധതി അപ്രായോഗികമാണെന്ന് കണ്ടാണ് ഉപേക്ഷിച്ചത്. അതിനു പകരമായാണ് സെമി-ഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പാക്കുന്നതെന്നും ഡി.പി.ആറിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |