തിരുവനന്തപുരം: സിൽവർലൈൻ സ്റ്റേഷനുകൾക്ക് അനുബന്ധമായി നഗരവികസന-വാണിജ്യ പദ്ധതികളും നടപ്പാക്കും. പത്ത് സ്റ്റേഷനുകളിൽ വാണിജ്യ വികസനത്തിന് സാദ്ധ്യതയുള്ളതാണ്. ഇവിടങ്ങളിൽ വാണിജ്യ പദ്ധതികൾ നടപ്പാക്കും. ഇതിനായി പദ്ധതിക്കൊപ്പം ഭൂമിയേറ്റെടുക്കും. നിലവിലെ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് മാറിയാണ് സിൽവർ ലൈൻ സ്റ്റേഷനുകളെന്നതിനാൽ അനുബന്ധമായി വാണിജ്യ സാദ്ധ്യതയുണ്ടെന്നാണ് ഡി.പി.ആറിൽ. സിൽവർലൈൻ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് താമസസൗകര്യമുണ്ടാവും. ടെർമിനൽ സ്റ്റേഷനുകളിൽ ബസ്, ഓട്ടോ ട്രാൻസിറ്റ് സംവിധാനം, പാർക്കിംഗ് സൗകര്യം, താമസസൗകര്യം, വാണിജ്യ വികസന കേന്ദ്രങ്ങൾ എന്നിവയുണ്ടാവും.
കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, തിരൂർ, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിൽ പ്ലാറ്റ് ഫോമുകൾ ഗ്രൗണ്ട് ഫ്ലോറിലും കൊച്ചുവേളി, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ പ്ലാറ്റ് ഫോം മുകൾ നിലയിലും (എലിവേറ്റഡ്) ആയിരിക്കും. കോഴിക്കോട്ട് ഭൂമിക്കടിയിലാണ് സ്റ്റേഷനും പ്ലാറ്റ് ഫോമുകളും. ലൈറ്റിംഗ്, ശീതീകരണ സംവിധാനങ്ങൾ 40 ശതമാനം വരെ കുറവു മതിയാവുന്ന ഗ്രീൻ ബിൽഡിംഗുകൾ (ഹരിത കെട്ടിടങ്ങൾ) ആണ് സിൽവർലൈനിനായി നിർമ്മിക്കുക. സ്റ്റേഷനുകളിൽ വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ടാവും. പ്രാദേശിക സംസ്കാരവും കലാരൂപങ്ങളും സ്റ്റേഷനുകളുടെ ഡിസൈനിൽ ഉൾപ്പെടുത്തും. വിശാലമായ പ്ലാറ്റ്ഫോമുകളിൽ ആശയവിനിമയ സംവിധാനങ്ങളുണ്ടാവും. എസ്കലേറ്ററുകൾ, ലിഫ്റ്റുകൾ എന്നിവയും സുരക്ഷാ സംവിധാനങ്ങളുമുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |