ഹെൽസിങ്കി : എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചെന്നായകളെ കൊല്ലാൻ തുടങ്ങി ഫിൻലൻഡ്, നോർവെ, സ്വീഡൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ. സമീപകാലത്ത് ചെന്നായകളുടെ എണ്ണം ഗണ്യമായി കൂടിയത് നിയന്ത്രിക്കാനാണ് നടപടി. സ്വീഡനിൽ ഇതുവരെ 27 ചെന്നായകളെ വെടിവച്ച് കൊന്നു. 20 ചെന്നായകളെ കൊല്ലാനുള്ള അനുമതി നൽകാൻ ഒരുങ്ങുകയാണ് ഫിൻലൻഡ്.
സ്വീഡനിൽ കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിൽ ചെന്നായകളുടെ എണ്ണം 395 ആയിരുന്നത് ഇപ്പോൾ 300 ലേക്ക് ചുരുങ്ങിയതായി പരിസ്ഥിതി സംഘടനകൾ പറയുന്നു. ചെന്നായകളുടെ എണ്ണം 300ന് താഴേക്ക് കുറയ്ക്കില്ലെന്ന് സ്വീഡൻ യൂറോപ്യൻ യൂണിയനെ അറിയിച്ചിരുന്നു.
അതേ സമയം, നോർവേയിൽ ഈ ശൈത്യകാലത്തിന്റെ അവസാനത്തോടെ 60 ശതമാനത്തോളം ( 51 എണ്ണം ) ചെന്നായകളെ കൊല്ലാനാണ് തീരുമാനം. നോർവെയിൽ 5 ശതമാനം പ്രദേശം ചെന്നായ സംരക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഈ മേഖലയിൽ നിന്നും 25 ചെന്നായകളെ കൊല്ലുമെന്നാണ് റിപ്പോർട്ട്.
അതേ സമയം, ചെന്നായകളെ കൊല്ലുന്നതിനെതിരെ ഒരു വിഭാഗം മൃഗസംരക്ഷണ ഗ്രൂപ്പുകൾ രംഗത്തെത്തിയിട്ടുണ്ട്. ഭാവിയിൽ ചെന്നായകളുടെ വംശനാശത്തിലേക്ക് ഇത്തരം നടപടികൾ വഴിതെളിയ്ക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |