തിരുവനന്തപുരം : പാർട്ടിയിൽ ചൈനയ്‌ക്കെതിരെ ഉയരുന്ന വിമർശനങ്ങൾ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആഗോളവത്കരണ കാലത്ത് ചൈന പുതിയ പാത തെളിക്കുകയാണെന്ന് അഭിപ്രായപ്പെട്ട കോടിയേരി ദാരിദ്ര നിർമാർജനം കൈവരിക്കാൻ ചൈനയ്ക്ക് കഴിഞ്ഞുവെന്നും അഭിപ്രായപ്പെട്ടു. തിരുവനന്തപുരംജില്ലാ സമ്മേളനത്തിലെ ചർച്ചയ്ക്ക് മറുപടി പറയവേയാണ് കോടിയേരി പാർട്ടിയുടെ ചൈനാ പ്രേമത്തെ തുറന്ന് കാട്ടിയത്. ചൈന ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമം രൂപപ്പെടുത്തി എന്ന അഭിപ്രായമാണ് അദ്ദേഹം പങ്കുവച്ചത്.
തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ ചൈനയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു. സോഷ്യലിസ്റ്റ് രാജ്യത്തിന് ചേർന്ന നിലപാടുകളല്ല ചൈന സ്വീകരിക്കുന്നതെന്നായിരുന്നു വിമർശനം. ഇതിനോട് ചേർന്ന് നിൽക്കുന്ന പ്രതികരണം മുഖ്യമന്ത്രി പിണറായിയിൽ നിന്നും ഉണ്ടാവുകയും ചെയ്തു. സാമ്രാജ്യത്വ രാജ്യങ്ങളെ പ്രതിരോധിക്കുന്നതിൽ സോഷ്യലിസ്റ്റ് രാജ്യമെന്ന നിലയിൽ ചൈനയ്ക്ക് തെറ്റ് പറ്റിയെന്നാണ് പിണറായി പറഞ്ഞത്. സോഷ്യലിസ്റ്റ് രാഷ്ട്രമെന്ന നിലയ്ക്ക് സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ ചൈന തയ്യാറാകുന്നില്ലെന്ന് 2012ലെ കോഴിക്കോട് പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്രപ്രമേയത്തിൽ പറഞ്ഞ കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. തിരുവനന്തപുരം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് പിണറായി ചൈനയെ വിമർശിച്ചത്.
കോട്ടയം ജില്ലാ സമ്മേളനത്തിൽ സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയാണ് ചൈനയെ കുറിച്ചുള്ള വെടി ആദ്യം പൊട്ടിച്ചത്. അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശക്തികളുടെ മേധാവിത്വം ചോദ്യം ചെയ്യാനുതകുന്ന തരത്തിൽ ചൈന ശക്തി പ്രാപിച്ചതിനാൽ ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ ഉപയോഗിച്ച് ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലടക്കം പാർട്ടിയുടെ ചൈന സ്‌നേഹത്തെ പരിഹസിച്ചുകൊണ്ടും, വിമർശിച്ചുകൊണ്ടും എതിരാളികൾ പ്രചരണം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |