തിരുവനന്തപുരം: ശിശുക്ഷേമ സമിതി അദ്ധ്യക്ഷൻ ഷിജുഖാൻ അടക്കമുള്ളവരെ ഉൾപ്പെടുത്തി സിപിഎമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റി. അതേസമയം കമ്മിറ്റിയിൽ നിന്നും മുൻ ആറ്റിങ്ങൽ എംപി എ സമ്പത്തിനെ ഒഴിവാക്കി. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, വട്ടിയൂർക്കാവ് എം എൽ എ വികെ പ്രശാന്ത്, അരുവിക്കര എം എൽ എ ജി സ്റ്റീഫൻ എന്നിവരെ ഇത്തവണത്തെ ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിച്ചില്ല.
ശിശുക്ഷേമ സമിതിയിലെ ദത്ത് വിവാദത്തിൽ എസ് എഫ് ഐയുടെ മുൻസംസ്ഥാന പ്രസിഡന്റ് കൂടിയായ ഷിജുഖാനെതിരെ ആരോപണമുയർന്നിരുന്നു. എന്നിരുന്നാലും അദ്ദേഹത്തെ ഇക്കുറി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയായിരുന്നു.
ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെപി പ്രമോഷ്, എസ് എഫ് ഐ സംസ്ഥാന അദ്ധ്യക്ഷൻ ബിനീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, കിസാൻ സഭാ ദേശീയ സമിതി അംഗം പ്രീജ, ഏരിയ സെക്രട്ടറി ഡികെ ശശി, ജയദവേൻ, അമ്പിളി എന്നിവരാണ് ഇക്കുറി ആദ്യമായി ജില്ലാ കമ്മിറ്റിയിൽ എത്തിയത്.
ഡിവൈഎഫ്‌ഐ മുൻ ജില്ലാ സെക്രട്ടറിയുമായി എസ് പി ദീപക്കിനെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടിണി കാരണം കൈതമുക്കിലെ കുട്ടികള്‍ മണ്ണുവാരി തിന്നെന്ന പരാമര്‍ശത്തെ തുടര്‍ന്ന് വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന ദീപക്കിനെ പേട്ട ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. പിന്നീട് തിരുത്തൽ നടപടികളുടെ ഭാഗമായി അദ്ദേഹത്തെ വഞ്ചിയൂർ ഏരിയ കമ്മിറ്റിയിലേക്ക് കൊണ്ടുവരികയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |