കൊച്ചി: യൂറോപ്പിൽ നിന്ന് ചെന്നൈയിലേക്ക് കൊറിയർ വഴി ലഹരി കടത്തുന്ന ശ്രീലങ്കൻ മാഫിയയുടെ പ്രധാന ഇടനിലക്കാരൻ കോഴിക്കോട് സ്വദേശിയാണെന്ന് ചെന്നൈ കസ്റ്റംസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. മദ്ധ്യവയസ്കനും സമ്പന്ന കുടുംബാംഗവുമായ ഇയാൾ ഡൽഹിയിലേക്ക് കടന്നതായാണ് വിവരം. കൊച്ചി കാക്കനാട് ലഹരിക്കേസ് പ്രതികൾക്ക് ലഭിച്ച മയക്കുമരുന്ന് സ്പെയിനിൽ നിന്ന് ചെന്നൈ വഴി എത്തിച്ചതായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കാക്കനാട് കേസിൽ കേരളത്തിലെ എക്സൈസ് സംഘം പിടികൂടിയവരിൽ മൂന്നുപേരെ ചെന്നൈയിലെത്തിച്ച് കസ്റ്റംസ് തെളിവെടുത്തിരുന്നു. ഈ കേസിന്റെ വിവരവും ചെന്നൈ കസ്റ്റംസ് ഉദ്യോഗസ്ഥർ എക്സൈസിൽ നിന്ന് ശേഖരിച്ചിരുന്നു.
ശ്രീലങ്കയിൽ സ്ഥിരതാമസക്കാരനായ തമിഴ്നാട് സ്വദേശിയാണ് യൂറോപ്പിൽ നിന്നുള്ള ലഹരിക്കടത്തിന്റെ മുഖ്യ ആസൂത്രകൻ. മയക്കുമരുന്ന് ചെന്നൈ വിമാനത്താവളത്തിൽ കൊണ്ടു വന്നശേഷം കാർഗോ ഏജൻസികളുടെ ഒത്താശയോടെ പുറത്തെത്തിച്ചാണ് കേരളത്തിലേയ്ക്കടക്കം വിതരണത്തിന് എത്തിക്കുന്നത്. യൂറോപ്പിൽ നിന്നുള്ള ലഹരിക്കടത്ത് ചെന്നൈ കസ്റ്റംസ് പ്രത്യേകം കേസെടുത്താണ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |