വാസ്കോ : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടക്കേണ്ടിയിരുന്ന കേരള ബ്ളാസ്റ്റേഴ്സും മുംബയ് സിറ്റി എഫ്.സിയും തമ്മിലുള്ള മത്സരം കൊവിഡ് ഭീഷണിയെത്തുടർന്ന് മാറ്റി വച്ചതായി സംഘാടകർ അറിയിച്ചു.
വാസ്കോയിലെ തിലക് മൈതാനിയിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. മത്സരത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ശനിയാഴ്ച നടക്കേണ്ടിയിരുന്ന എ.ടി.കെ മോഹൻ ബഗാൻ – ബെംഗളൂരു എഫ്‍സി മത്സരവും മാറ്റിവച്ചിരുന്നു.
കേരളാ ബ്ലാസ്റ്റേഴ്സ് നിരയിൽ കളത്തിലിറക്കാൻ താരങ്ങളെ തികയില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മത്സരം മാറ്റിവയ്ക്കുന്നതെന്ന് ഐഎസ്എൽ അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഐ.എസ്.എല്ലിലെ മെഡിക്കൽ ടീമുമായി നടത്തിയ ചർച്ച പ്രകാരമാണ് മത്സരം മാറ്റിയതെന്നാണ് അറിയിപ്പ്. ഇന്നലെ ഉച്ചയ്ക്ക് ടീം മാനേജ്മെന്റുകളുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്
ഹോട്ടൽ മുറിയിൽ കുടുങ്ങി ബ്ളാസ്റ്റേഴ്സ്
ഐ.എസ്.എല്ലിൽ പങ്കെടുക്കുന്ന പല ടീമുകളിലും കൊവിഡ് ബാധ ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി പരിശീലനമില്ലാതെ ഹോട്ടൽ മുറിയിൽ അടച്ചുപൂട്ടിയിരിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ് താരങ്ങൾ. ബ്ലാസ്റ്റേഴ്സ് താമസിക്കുന്ന ഹോട്ടലിൽ ഏതാനും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച രാത്രി ഒഡീഷയ്ക്കെതിരെ ജയിച്ചതിനുശേഷം ബ്ളാസ്റ്റേഴ്സിന്റെ കളിക്കാർ മുറിക്ക് പുറത്തിറങ്ങിയിട്ടില്ല. അതേസമയം മുംബയ് സിറ്റി ടീമിന് കഴിഞ്ഞ ദിവസങ്ങളിൽ പരിശീലനം നടത്താനായിരുന്നു. ഇതിനിടെ, എടികെ മോഹൻ ബഗാന്റെ മത്സരം മാത്രം മാറ്റിയ രീതിയും വിമർശിക്കപ്പെട്ടു.ഇതോടെ ഇന്നലെ മത്സരം നടത്താനുള്ള നീക്കം കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. കളിക്കാർ കളത്തിലിറങ്ങാനുള്ള മാനസികാവസ്ഥയിലല്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമോവിച്ചും അറിയിച്ചിരുന്നു.തുടർന്നാണ് സംഘാടകർ മത്സരം മാറ്റാൻ തീരുമാനിച്ചത്.
എല്ലായിടത്തും കൊവിഡ്
ലീഗിലെ ഭൂരിഭാഗം ക്ലബ്ബുകളെയും കൊവിഡ് ബാധിച്ചുകഴിഞ്ഞെന്നാണ് അറിയുന്നത്. എഫ്.സി. ഗോവയിൽ മാത്രം ഒമ്പത് കേസുകളുണ്ടെന്ന് നായകൻ എഡു ബേഡിയ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ ഒഡീഷ എഫ്.സി, ചെന്നൈയിൻ, എ.ടി.കെ. മുംബൈ സിറ്റി, ടീമുകളിലെല്ലാം കേസുകളുണ്ട്. ഒരു മാച്ച് കമ്മിഷണറും പോസിറ്റീവായിട്ടുണ്ട്.കൊവിഡ് ഭീതികാരണം ക്ലബ്ബുകൾ പരിശീലനം നടത്തുന്നില്ല.
കടുത്ത ബയോ ബബിളിലാണ് ടീമുകൾ. എ.ടി.കെ. താരം റോയ് കൃഷ്ണയ്ക്ക് രോഗം ബാധിച്ചതോടെയാണ് പ്രതിസന്ധിയായത്. എ.ടി.കെ- ഒഡീഷ മത്സരം ഇതോടെ മാറ്റിവെച്ചു. രോഗം ബാധിക്കാത്ത 15 താരങ്ങളുണ്ടെങ്കിൽ ടീമിന് കളിക്കാന്‍ ഇറങ്ങാം. മറിച്ചൊരു സാഹചര്യമാണെങ്കിൽ എതിർ ടീമിന് ജയവും പോയിന്റും ലഭിക്കുമെന്നാണ് ലീഗ് ചട്ടം. എന്നിട്ടും ബഗാൻ- ഒഡീഷ മത്സരം മാറ്റിവെച്ചത് ഇരു ക്ലബ്ബുകളുടേയും ആശങ്ക കാരണമായിരുന്നു. ഇതേ ചട്ടം നിലനിൽക്കെ എ.ടി.കെ- ബെംഗളൂരു, ബ്ലാസ്റ്റേഴ്‌സ്-മുംബൈ മത്സരങ്ങൾ കൂടി മാറ്റിയതോടെ കൂടുതൽ കേസുകൾ ക്ലബ്ബുകളിലുണ്ടാകാനാണ് സാധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |