ശബരിമല: സന്നിധാനത്ത് ഇന്നലെ എത്തിയ രാജപ്രതിനിധിക്ക് ആചാരപരമായ വരവേൽപ്പ് നൽകി. വലിയ നടപ്പന്തലിന്റെ കവാടത്തിലെത്തിയ പന്തളം സ്രാമ്പിക്കൽ കൊട്ടാരം മൂലം നാൾ ശങ്കരവർമ്മയെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്.സുനിൽകുമാർ ഭഗവാന്റെ പൊൻചുരിക നൽകി സ്വീകരിച്ചു. തുടർന്ന് തിരുവാഭരണപേടകത്തിൽ കൊണ്ടുവന്ന കൊടിക്കൂറകളും മുത്തുക്കുടകളും പള്ളിചങ്ങലവട്ടത്തിന്റെ അകമ്പടിയോടെ തിരുവാഭരണ വാഹകസംഘവും ഗോളകയുമായി ആലങ്ങാട്ട് സംഘവും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാര വാര്യർ, അസി.എക്സിക്യൂട്ടീവ് ഓഫീസർ ഗണേശൻ പോറ്റി, പന്തളം വലിയകോയിക്കൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ജി.പൃഥ്വീപാൽ എന്നിവരുടെ നേതൃത്വത്തിലുളള സംഘം താളമേളങ്ങളുടെ അകമ്പടിയോടെ താഴെ തിരുമുറ്റത്തേക്ക് ഇവരെ ആനയിച്ചു. മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി പതിനെട്ടാം പടി ഇറങ്ങി വന്ന് രാജപ്രിതിനിധിയെ ആവണിപലകയിൽ നിറുത്തി പാദം കഴുകി സ്വീകരിച്ചു. തുടർന്ന് രാജപ്രതിനിധിയും പന്തളം കൊട്ടാരത്തിലെ 9 അംഗങ്ങളും നാളികേരം ഉടച്ച് കെട്ടില്ലാതെ പടികയറി തെക്കേനടയിലൂടെ ശ്രീകോവിലിന് മുന്നിലെത്തി. സോപനത്ത് നിന്ന് തിരുവാഭരണം ചാർത്തിയ ഭഗവാനെ ദർശിച്ച തമ്പുരാന് മേൽശാന്തി സ്വർണ്ണത്തളികയിൽ പ്രസാദം നൽകി. തുടർന്ന് രാജപ്രതിനിധി മേൽശാന്തിക്ക് വസ്ത്രവും കിഴിപ്പണവും ദക്ഷിണയായി നൽകി വടക്കേനട ഇറങ്ങി പല്ലക്കിൽ മാളികപ്പുറത്തെത്തി ദർശനം നടത്തി. തുടർന്ന് മണിമണ്ഡപം തൊഴുത് പിന്നിലുള്ള രാജമാളികയിൽ എത്തി വിശ്രമിച്ചു. ഉത്സവ അവസാനം വരെ തുടർന്നുള്ള ചടങ്ങുകൾക്ക് രാജപ്രതിനിധി സാന്നിദ്ധ്യം അരുളും. ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി 20ന് പുലർച്ചെയാണ് ഇനി രാജപ്രതിനിധി പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |