കോട്ടയം: ഇന്നലെ രാവിലെ ഇറച്ചി വാങ്ങി വരുന്നവഴി വില്പനക്കാരന്റെ നിർബന്ധത്തിന് വഴങ്ങി ഒരു ബമ്പർ ഭാഗ്യക്കുറി ടിക്കറ്റെടുത്ത പെയിന്റിംഗ് തൊഴിലാളി സദാനന്ദൻ വൈകുന്നേരമായപ്പോൾ പന്ത്രണ്ട് കോടിയുടെ അധിപതി (XG 218582).
കോട്ടയം അയ്മനം പാണ്ഡവം ഓളിപ്പറമ്പിൽ സി.എൻ സദാനന്ദനെ (സദൻ-65) വീടിനടുത്തുവച്ചാണ് സമീപവാസിയായ ശെൽവൻ തന്റെ കൈയിൽ അവശേഷിക്കുന്ന മൂന്ന് ക്രിസ്മസ്, പുതുവത്സര ബമ്പർ ടിക്കറ്റിൽ ഒന്നെങ്കിലും എടുക്കണമെന്ന് നിർബന്ധിച്ചത്.
അതിൽ ഒന്നെടുത്തു. വീട്ടിലെത്തി ഇറച്ചിയും ലോട്ടറി ടിക്കറ്റും ഭാര്യ രാജമ്മയെ ഏൽപ്പിച്ചു. വൈകിട്ട് നറുക്കെടുപ്പ് കഴിഞ്ഞതോടെ കോട്ടയം ടൗണിലുള്ള ശ്രീകൃഷ്ണ ലോട്ടറി ഏജൻസി ഉടമ മനീഷാണ് ബമ്പറടിച്ച വിവരം വിളിച്ചറിയിച്ചത്. ആദ്യം വിശ്വസിക്കാനായില്ല. ഏറെസമയം വേണ്ടിവന്നു അതിന്. അതോടെ അമ്പരപ്പ് ആഹ്ളാദത്തിന് വഴിമാറി. ശ്രീകൃഷ്ണ ലോട്ടറി ഏജൻസിയിൽ നന്നാണ് ശെൽവൻ ടിക്കറ്റെടുത്ത് വിൽക്കുന്നത്. ടിക്കറ്റ് വാങ്ങിയ കാര്യം ശെൽവൻ അവിടെയാണ് അറിയിച്ചത്.
വല്ലപ്പോഴും മാത്രം ലോട്ടറിയെടുക്കുന്ന സ്വഭാവക്കാരനാണ് സദാനന്ദൻ. മുൻപ് ചെറിയ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. എസ്.ബി.ഐ അയ്മനം ശാഖാ മാനേജർ അരുൺ വീട്ടിലെത്തി ടിക്കറ്റ് ഏറ്റുവാങ്ങി. മംഗളം വാരികയിലെ ആർട്ടിസ്റ്റ് സനീഷും ഒാട്ടോ ഡ്രൈവർ സഞ്ജയ്‌യുമാണ് മക്കൾ. തിരുവനന്തപുരം ഗോർഖി ഭവനിലായിരുന്നു നറുക്കെടുപ്പ്. 24 ലക്ഷം ടിക്കറ്റാണ് ആദ്യം അച്ചടിച്ചത്. മുഴുവനും വിറ്റുപോയതോടെ രണ്ടുതവണയായി 17.34 ലക്ഷം ടിക്കറ്റുകൾകൂടി അച്ചടിച്ച് വിതരണം ചെയ്തു. മൊത്തം വിറ്റത് 41.34 ലക്ഷം ടിക്കറ്റുകൾ. രണ്ടാമത്ത് അച്ചടിച്ച ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
'' ബാദ്ധ്യതകൾ ഏറെയുണ്ട്. അതെല്ലാം തീർക്കണം. പുതിയ വീട് നിർമ്മിക്കണം. മക്കളുടെ ഭാവി സുരക്ഷിതമാക്കണം. അങ്ങനെ കുറച്ചു സ്വപ്നങ്ങളുണ്ട്.
- സദാനന്ദൻ
കിട്ടുക 6.18കോടി
12 കോടിയുടെ ഭാഗ്യവാന് നികുതിയും ഏജൻസി കമ്മിഷനുമൊക്കെ കിഴിച്ച് കൈയിൽ കിട്ടുന്നത് 6,18,36,480 രൂപ.
12 കോടി സമ്മാനത്തുകയിൽ പത്തുശതമാനം, അതായത് 1.20 കോടി ഏജൻസി കമ്മിഷനാണ്. ബാക്കി വരുന്നത് 10.80 കോടി. ഇതിന്റെ 30ശതമാനം ഇൻകംടാക്സ്- 3.24കോടി. 37ശതമാനം സർചാർജ്- 1.1988 കോടി. പുറമെ 4 ശതമാനം വിദ്യാഭ്യാസ, ആരോഗ്യസെസ്- 17,75,520 രൂപ. ഇതെല്ലാം കിഴിച്ചശേഷമാണ് സമ്മാനം നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |