SignIn
Kerala Kaumudi Online
Friday, 29 March 2024 2.17 PM IST

സി.പി.എം ജില്ലാ കമ്മിറ്റി: എ. സമ്പത്ത് ഉൾപ്പെടെ 9 പേരെ ഒഴിവാക്കി

kodiyeri

 9 പുതുമുഖങ്ങൾ ₹ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രാതിനിദ്ധ്യം

 5 വനിതകൾ  ജില്ലാ സെക്രട്ടേറിയറ്റിലെ വനിതയായി എസ്. പുഷ്പലത

തിരുവനന്തപുരം: മുൻ എം.പിയും മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എ. സമ്പത്ത് ഉൾപ്പെടെ 9 പ്രമുഖരെ ഒഴിവാക്കിയും, പകരം 9 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയും സി.പി.എമ്മിന് പുതിയ ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

ജില്ലാ കമ്മിറ്റിയുടെ അംഗസംഖ്യ 45ൽ നിന്ന് 46 ആയും ജില്ലാ സെക്രട്ടേറിയറ്റിന്റേത് 11ൽ നിന്ന് 12 ആയും ഉയർത്തി. ജില്ലാ സെക്രട്ടേറിയറ്റിൽ നാല് പുതുമുഖങ്ങൾ. കോർപ്പറേഷനിലെ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്. പുഷ്പലത ജില്ലാ സെക്രട്ടേറിയറ്റിലെത്തുന്ന ആദ്യ വനിതയായി. എം.എൽ.എമാരായ ഡി.കെ. മുരളി, വി. ജോയി, ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷറർ കെ.എസ്. സുനിൽകുമാർ എന്നിവരാണ് ജില്ലാ സെക്രട്ടേറിയറ്റിലെ മറ്റ് പുതുമുഖങ്ങൾ. ജില്ലാ കമ്മിറ്റി അംഗമെന്ന നിലയിൽ സംഘടനാപ്രവർത്തനത്തിൽ വേണ്ട ശ്രദ്ധ പുലർത്തുന്നില്ലെന്ന് ജില്ലാ സമ്മേളനത്തിലവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വിമർശനമേൽക്കേണ്ടി വന്നതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റിയിൽ നിന്നുള്ള സമ്പത്തിന്റെ പുറത്താകൽ. ജില്ലാ കമ്മിറ്റിയിലെ വനിതാ പ്രാതിനിദ്ധ്യം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തി. അതേസമയം, നിലവിലെ ജില്ലാ കമ്മിറ്റിയിൽ അംഗമായിരുന്ന ഡബ്‌ള്യു.ആർ. ഹീബയെ ഒഴിവാക്കി. നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സണായിരിക്കെ ബാർ ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ പാർട്ടി ജില്ലാ നേതൃത്വത്തിന് അനഭിമതയായിരുന്നു ഹീബ. മൂന്ന് വനിതകൾ പുതുതായെത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി. അമ്പിളി, കർഷകസംഘം നേതാവ് എസ്.കെ. പ്രീജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജ ബിഗം എന്നിവർ.

40 വയസ്സിൽ താഴെയുള്ള യുവപ്രാതിനിദ്ധ്യം കണക്കിലെടുത്ത് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷും ജില്ലാ കമ്മിറ്റിയിലെത്തി. ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാൻ, സി.പി.എം വെള്ളറട ഏരിയാ സെക്രട്ടറി ഡി.കെ. ശശി, നെടുമങ്ങാട് ഏരിയാ സെക്രട്ടറി ആർ. ജയദേവൻ, ശിശുക്ഷേമസമിതി മുൻ സെക്രട്ടറിയും വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗവുമായ എസ്.പി. ദീപക് എന്നിവരും പുതുതായെത്തി. ദത്ത് വിവാദത്തിൽ പ്രതിരോധത്തിലായെങ്കിലും ഷിജുഖാന് അത് തടസ്സമായില്ല. എം.എൽ.എ വി.കെ. പ്രശാന്തും മേയർ ആര്യ രാജേന്ദ്രനും ജില്ലാകമ്മിറ്റിയിലെത്തുമെന്ന സൂചനകളുണ്ടായെങ്കിലും പരിഗണിക്കപ്പെട്ടില്ല. ആര്യ രാജേന്ദ്രൻ ചാല ഏരിയാകമ്മിറ്റിയിൽ ഇത്തവണയാണ് എത്തിയത്. മുതിർന്ന നേതാവും കവിയും നാടകകൃത്തുമായ പിരപ്പൻകോട് മുരളി സമ്പത്തിന് പുറമേ ഒഴിവാക്കപ്പെട്ടവരിൽ പ്രധാനിയായി. അദ്ദേഹം ജില്ലാ സമ്മേളനത്തിലും പങ്കെടുത്തിരുന്നില്ല. 75 പ്രായപരിധി കണക്കിലെടുത്തുള്ള മാറ്റത്തിൽ പിരപ്പൻകോടിന് പുറമേ, ചെറ്റച്ചൽ സഹദേവൻ, പട്ടം വാമദേവൻ നായർ, തിരുവല്ലം ശിവരാജൻ, പുല്ലുവിള സ്റ്റാൻലി, ജി. രാജൻ, ജി. സദാനന്ദൻ എന്നിവരും ഒഴിവാക്കപ്പെട്ടു. ചെറ്റച്ചലിന് 75 ആയില്ലെന്ന വാദഗതികളുമുയർന്നു. 11 അംഗ ജില്ലാ സെക്രട്ടേറിയറ്റിൽ അന്തരിച്ച കാട്ടാക്കട ശശിയുടെയും തരംതാഴ്ത്തപ്പെട്ട വി.കെ. മധുവിന്റെയും ഒഴിവുകളാണുണ്ടായിരുന്നത്. പുതുതായി ഒരംഗത്തെ കൂടി ഉൾപ്പെടുത്തിയതിന് പുറമേ, ജില്ലാ കമ്മിറ്റിയിൽ ചെറ്റച്ചൽ സഹദേവൻ ഒഴിവാക്കപ്പെട്ടപ്പോൾ സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ സ്ഥാനവും ഒഴിവ് വന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.