മലപ്പുറം: കെ-റെയിൽ പദ്ധതിയുടെ ഡി.പി.ആർ അതേപടി തുടരില്ലെന്നും ചർച്ച നടത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും തദ്ദേശ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. കെ-റെയിലിൽ മലപ്പുറം ജില്ലാതല വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ ഡി.പി.ആർ മുറുകെ പിടിക്കില്ല.പ്രായോഗിക മാറ്റങ്ങൾ വരുത്താം. സർവേ നടത്തി കല്ലിടുന്നത് ഡി.പി.ആർ മാറ്റാൻ തടസമാവില്ല. വിമർശനങ്ങളെ സർക്കാർ ഗൗരവമായി കാണും. ചർച്ചയ്ക്കും തയ്യാറാണ്. ജനസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ മാറ്റങ്ങൾ വരുത്തും. സാധാരണ ഡി.പി.ആർ പുറത്തുവിടാറില്ല. സർക്കാരിന് ഒന്നും മറയ്ക്കാനില്ലാത്തത് കൊണ്ടാണ് ഡി.പി.ആർ പുറത്തുവിട്ടത്. വികസന പദ്ധതികൾക്ക് സ്ഥലമേറ്റെടുക്കൽ ഒഴിവാക്കാനാവില്ല. എതിർപ്പുകൾ സ്വാഭാവികമാണ്. ത്യാഗപൂർണമായ സമീപനത്തിന് ജനങ്ങളെ പ്രാപ്തരാക്കാതെ വികസനം സാദ്ധ്യമല്ല.
ദേശീയപാത സ്ഥലമെടുപ്പിലും പ്രതിഷേധങ്ങളുണ്ടായി. ശരിയായ പുനരധിവാസ പാക്കേജും നഷ്ടപരിഹാരവും നൽകിയതോടെ പ്രതിഷേധങ്ങൾ ഇല്ലാതായി. കേരളത്തിന്റെ നവീകരണത്തിലെ നാഴികക്കല്ലായി ദേശീയപാത വികസനം. ഇതുപോലെ കെ-റെയിലിലും ജനങ്ങളെ ബോധവത്കരിച്ചും പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കിയും പ്രതിഷേധങ്ങളെ മറികടക്കാനാവും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന് കാർബൺ ബഹിർഗമനം കൂടുന്നതാണ്. അത് പരമാവധി കുറയ്ക്കാനാണ് ലോകം ശ്രമിന്നക്കുത്. 2025 ഓടെ 2.88 ലക്ഷം ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാമെന്നതാണ് കെ-റെയിലിന്റെ പാരിസ്ഥിതിക നേട്ടം. വാഹനപ്പെരുപ്പവും ജനസാന്ദ്രതയും കൂടിയ സംസ്ഥാനത്ത് ഗതാഗത സൗകര്യങ്ങൾ മികച്ചതാവണം. ഗതാഗത കരുക്കിന് പരിഹാരമാവുന്ന പദ്ധതി കേരളത്തിലില്ല. കെ-റെയിൽ ഇതിന് പരിഹാരമാവും. കെ-റെയിൽ ഇപ്പോൾ വേണ്ടെന്ന് പറയുന്നവരുണ്ട്. പിന്നെ എപ്പോഴാണ്, ആരാണ് ഇത്തരമൊരു പദ്ധതി ഇഛാശക്തിയോടെ നടപ്പാക്കുകയെന്നും എം.വി.ഗോവിന്ദൻ ചോദിച്ചു.
വൈദ്യുതി, ടിക്കറ്റ് നിരക്ക് കുറയും
കെ-റെയിലിനുള്ള വൈദ്യുതി ചാർജ്ജ് കുറയ്ക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. അതിലൂടെ കെ-റെയിൽ ടിക്കറ്റ് നിരക്കും കുറയ്‌ക്കാമെന്ന് കെ-റെയിൽ എം.ഡി.അജിത് കുമാറും വ്യക്തമാക്കി.
എസ്.ബി.ഐയുമായി ചർച്ച
കെ-റെയിലിനായി വിദേശ ബാങ്കുകളിൽ നിന്നും ഇന്ത്യൻ ബാങ്കുകളിൽ നിന്നും വായ്പ എടുക്കുമെന്ന് കെ-റെയിൽ എം.ഡി.അജിത് കുമാർ പറഞ്ഞു. എസ്.ബി.ഐയുമായി ചർച്ച നടത്തുന്നുണ്ട്. പദ്ധതി മൂന്നാം വർഷം മുതൽ ലാഭത്തിലാവും. മൊറട്ടോറിയമുള്ളതിനാൽ അഞ്ച് കൊല്ലം പലിശയോ മുതലോ അടക്കേണ്ടതില്ല. കെ-റെയിൽ കാരണം കച്ചവട സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവർക്ക് കെ-റെയിലിന്റെ ഭാഗമായ കട മുറികൾ കിട്ടാൻ മുൻഗണന നൽകുമെന്നും അജിത് കുമാർ പറഞ്ഞു.
പ്രളയം കണക്കിലെടുത്തു
100 കൊല്ലത്തെ മഴ പരിശോധിച്ച് വേണ്ട സംവിധാനങ്ങൾ ഏർപ്പെടുത്തിയാണ് കെ-റെയിൽ പണിയുന്നത്. വെള്ളം ഒഴുകാൻ വിപുലമായി ഓവുപാലങ്ങൾ പണിയുന്നതിനാൽ വെള്ളപ്പൊക്ക സാഹചര്യമില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ക്വാറി ഉത്പ്പന്നങ്ങൾ കൊണ്ടുവരും. കേരളത്തിലെ ക്വാറികളുടെ പരമാവധി ചൂഷണം ഉണ്ടാവില്ലെന്നും അജിത് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |