കോഴിക്കോട്: കേരളത്തിൽ തീവ്രവാദ പ്രവർത്തകരുടെ നുഴഞ്ഞുകയറ്റം കോൺഗ്രസിലുമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ഇനി അവർ ബി.ജെ.പിയിലും കൂടിയുണ്ടോയെന്നു പരിശോധിക്കേണ്ടി വരും. 'പോപ്പുലർ ഫ്രണ്ടിന്റെ ഭീകരതയ്ക്കെതിരെ ജനകീയ പ്രതിരോധം" മുതലക്കുളം മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീവ്രവാദ പ്രവർത്തനങ്ങളുടെ പ്രഭവ കേന്ദ്രമായി മാറിയ കേരളത്തിൽ ഇക്കൂട്ടരെ എതിർക്കേണ്ടതിനു പകരം കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും അവർക്ക് കുട പിടിക്കുകയാണ്. പകൽ ഡി.വൈ.എഫ്.ഐ യും രാത്രി പോപ്പുലർഫ്രണ്ടുമെന്നതാണ് പൊതുവെയുള്ള അവസ്ഥ.
പാലാ ബിഷപ്പ് ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ വേട്ടയാടിയതു മതഭീകരരാണ്. ബിഷപ്പിനെതിരെ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഹാലിളകി രംഗത്തിറങ്ങുകയായിരുന്നു. ക്രിസ്ത്യാനികളെ വേദനിപ്പിക്കുന്ന ലേഖനമെഴുതിയ പണക്കാട്ടെ തങ്ങൾക്കെതിരെ പക്ഷേ, ആരും പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ.രഞ്ജിത്ത്, അഡ്വ. കെ.പി. പ്രകാശ് ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി. രാധാകൃഷ്ണൻ, പാർട്ടി മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം. മോഹനൻ, ഇ. പ്രശാന്ത് കുമാർ, ജില്ല സഹപ്രഭാരി കെ. നാരായണൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |