കുട്ടനാട്: വാർദ്ധക്യവും അസുഖങ്ങളും മൂലം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്ത് പത്താം വാർഡ് നടുവിലേക്കളം വീട്ടിൽ ജോസഫ് (അപ്പച്ചൻ, 80), ഭാര്യ ലീലാമ്മ (75) എന്നിവരാണ് മരിച്ചത്. ജോസഫിന്റെ മൃതദേഹം വീടിനോട് ചേർന്നുള്ള മാവിൽ തൂങ്ങിയ നിലയിലും ലീലാമ്മയെ വിഷം കഴിച്ച നിലയിൽ കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം പുറത്തറിയുന്നത്. വീണ് പരിക്കേറ്റതിനെ തുടർന്ന് പത്ത് വർഷത്തിലേറെയായി ലീലാമ്മ കിടപ്പിലാണ്. ഇവർക്ക് ആറ് മക്കളുണ്ടെങ്കിലും ഇവരെല്ലാം മറ്റ് സ്ഥലങ്ങളിലാണ് താമസം. ഭാര്യയുടെ രോഗാവസ്ഥയിൽ മനം നൊന്ത് ഇരുവരും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ പള്ളിയിൽ പോവുകയായിരുന്ന അയൽവാസികളാണ് ജോസഫിനെ വീടിന് സമീപത്തെ മാവിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ നെടുമുടി പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി വീടിനുള്ളിൽ പരിശോധിച്ചപ്പോഴാണ് ലീലാമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ ഇടയ്ക്കിടെ വരാറുണ്ടെങ്കിലും ജോസഫ് അയൽവാസികളുമായി അധികം അടുപ്പം പുലർത്തിയിരുന്നില്ല. വീട്ടിൽ നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെത്തി.
മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനകൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ഇന്ന് മൃതദേഹം വിട്ടുകൊടുക്കും. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തോട്ടുവാത്തല തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജെസൺ, ജാൻസി, ജോസി, ജിനു, ബെൻസൻ, ജയക്കുട്ടി. മരുമക്കൾ: റോയി, ജിമ്മിച്ചൻ, രാജേഷ്, ജോഷി, സീന, ബെന്നി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |